സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരുടെ മടക്കം; ഇന്ത്യയിൽ നിന്ന് ടിക്കറ്റ് നിരക്ക് 110 ദീനാറിൽ കൂടില്ലെന്ന് പ്രതീക്ഷ. കുവൈത്തിൽ താമസാനുമതിയുള്ള 80000 വീട്ടുജോലിക്കാർ രാജ്യത്തിന് പുറത്തുണ്ട്. ഇതിൽ ഭൂരിഭാഗവും നിലവിൽ കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്ത ഇന്ത്യ ഉൾപ്പെടെ രാജ്യക്കാരാണ്. ഡിസംബർ ഏഴ് മുതൽ ഇവർക്ക് വരാൻ അനുമതിയുണ്ട്. രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ടിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി.
270 ദീനാറാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽനിന്ന് ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഇന്ത്യയിൽനിന്ന് വിമാന ടിക്കറ്റ് നിരക്ക് 110 ദീനാറിൽ കൂടരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയതായാണ് വിവരം. ഒരു ദിവസം 600 പേരെ വരെയാണ് ഡിസംബർ ഏഴുമുതൽ കൊണ്ടുവരിക. ഇൗ തോതിൽ മുഴുവൻ പേരെയും കൊണ്ടുവരാൻ മാസങ്ങളെടുക്കും.
ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്ന ദൗത്യം ആരംഭിക്കാനിരിക്കെ വിമാനത്താവളത്തിൽ സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് വക്താവ് സഅദ് അൽ ഉതൈബി പറഞ്ഞു.
വീട്ടുജോലിക്കാരെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സ്പോൺസർമാർ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. ക്വാറൻറീൻ ചെലവ് സ്പോൺസറിൽനിന്ന് ഇൗടാക്കും. കോവിഡ് പരിശോധന സർക്കാർ ചെലവിൽ നടത്തും. ക്വാറൻറീൻ കാലത്ത് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല