സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്കുള്ള 34 രാജ്യങ്ങളുടെ പട്ടിക പുനഃക്രമീകരണത്തിന് സാധ്യത.കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ വിലക്ക് നിലനിർത്തി മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവിസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈത്ത് ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവയുടെ സംയുക്ത യോഗത്തിൽ ഇത് സംബന്ധിച്ച ധാരണ രൂപപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിലവിൽ വിലക്കുള്ള 34 രാജ്യങ്ങളെ കൊവിഡ് വ്യാപനതോത് അടിസ്ഥാനമാക്കി ലോ റിസ്ക് എന്നും ഹൈ റിസ്‌കെന്നും രണ്ടാക്കി തീർക്കാനും റിസ്ക് കൂടിയ രാജ്യങ്ങളുടെ വിലക്ക് തൽക്കാലം നിലനിർത്തി മറ്റുള്ള രാജ്യങ്ങളുടെ കാര്യത്തിൽ വിമാനകമ്പനികൾ മുന്നോട്ട് വെച്ച കർമപദ്ധതി അടിസ്ഥാനമാക്കി യുക്തമായ തീരുമാനം കൈക്കൊള്ളാനും ആണ് സാധ്യതയെന്ന് അൽ നഹാർ പത്രം റിപ്പോർട്ട് ചെയ്തു.
ഒരാഴ്ചക്കകം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാർ പുറപ്പെടുന്ന രാജ്യത്തെ കൊവിഡ് സാഹചര്യം അനുസരിച്ച് ഏഴുമുതൽ 14 ദിവസം വരെ കുവൈത്തിൽ ക്വാറൻറീനിൽ കഴിയേണ്ടി വരും.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള സർവിസ് പുനരാരംഭിക്കുന്നതിന് കഴിഞ്ഞ ആഴ്ചയാണ് കുവൈത്തിലെ വിമാനക്കമ്പനികൾ വ്യോമയാന വകുപ്പിനും ആരോഗ്യ മന്ത്രാലയത്തിനും കർമ പദ്ധതി സമർപ്പിച്ചത്. പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല