സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 31 രാജ്യങ്ങളില്‍ നിന്നും കുവൈത്തില്‍ എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിസിഎ അധികൃതര്‍. പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ നേരിട്ടോ, ട്രാന്‍സിറ്റ് വഴിയോ കുവൈത്തിലെത്തിയാല്‍ യാത്രക്കാരെ അതേ വീമാനത്തില്‍ തന്നെ നാടുകടത്തും.
സ്ഥിരമായ പ്രവേശനവിലക്കും കൂടാതെ വിമാനക്കമ്പനിക്കെതിരെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനും പിന്തുടരുന്ന തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി പിഴയും നിയമ നടപടികളും സ്വീകരിക്കും.
അതേസമയം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കുറഞ്ഞത് 14 ദിവസമെങ്കിലും പ്രവേശന വിലക്ക് ഇല്ലാത്ത രാജ്യങ്ങളില്‍ താമസിക്കുകയും 72 മണിക്കൂര്‍ കവിയാത്ത നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടെങ്കില്‍ പ്രവേശനം അനുവദിക്കുന്നതാണ്.
കുവൈത്തിലേക്ക് വരുമ്പോള്‍ യാത്രക്കാര്‍ ഹാജരാക്കേണ്ട പിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സമയപരിധി 72 മണിക്കൂറാക്കിയതായും പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ ആരോഗ്യ സ്ഥിതി വിലയിരുത്തി നിരോധന പട്ടികയില്‍ മാറ്റം വരുത്തുന്നതാണെന്നും ഡിജിസിഎ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് 27 രാജ്യങ്ങളെ കൂടി പ്രവേശന വിലക്ക്
പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ നിരോധിത പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള രാജ്യങ്ങളെ ആ രാജ്യത്തെ ആരോഗ്യ സ്ഥിതി വിലയിരുത്തി ഏത് സമയത്തും മാറ്റം വരുത്തുമെന്നും ഡിജിസിഎ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല