സ്വന്തം ലേഖകൻ: ലണ്ടന്റെ ഹൃദയഭാഗത്ത് ലണ്ടന്‍ ബ്രിഡ്ജിനു സമീപം അക്രമി നിരവധി പേരെ കുത്തിപ്പരിക്കേല്പിച്ചു. അക്രമിയെന്നു സംശയിക്കുന്നയാളെ പോലീസ് വെടിവച്ചുകൊന്നു. ഇയാളുടെ പക്കല്‍ സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കത്തിക്കുത്തില്‍ ചുരുങ്ങിയത് അഞ്ചുപേര്‍ക്കു പരിക്കേറ്റു. നടന്നത് ഭീകരാക്രമണമാണെന്നു സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പോലീസ് അറിയിച്ചു.
പാലത്തില്‍ ഒരാള്‍ കിടക്കുന്നതിന്റെയും ചുറ്റും പോലീസുകാര്‍ തോക്കും ചൂണ്ടി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ ഓടിരക്ഷപ്പെടുന്നതിന്റെ ചിത്രങ്ങളും കാണാം. പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവയ്ക്കുകയും സമീപത്തെ കെട്ടിടങ്ങളും ഓഫീസുകളും അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടടുത്താണ് സംഭവം. നിരവധി പേര്‍ക്ക് കുത്തേറ്റെന്ന റിപ്പോര്‍ട്ട് കിട്ടിയയുടന്‍ സായുധ പോലീസ് ലണ്ടന്‍ പാലത്തിനു സമീപം എത്തി.
സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി ജോണ്‍സണ്‍ പറഞ്ഞു. ആവശ്യമായ നടപടികള്‍ എടുത്ത പോലീസിന് അദ്ദേഹം നന്ദി പറഞ്ഞു. ലണ്ടന്‍ പാലത്തിലെ ഭീകരാക്രമണത്തില്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. 2017 ജൂണില്‍ ലണ്ടന്‍ പാലത്തിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. മൂന്നു ഭീകരര്‍ വാഹനം ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയും തുടര്‍ന്ന് അവിടെ കണ്ടവരെയെല്ലാം കുത്തുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല