സ്വന്തം ലേഖകൻ: എഴുപതാമത് നാറ്റോ ഉച്ചകോടിയില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം. നാറ്റോ സംഘത്തിനെതിരെ മക്രോണ്‍ നടത്തിയ പരാമര്‍ശം വളരെ വളരെ അരോചവും ധിക്കാരപൂര്‍വ്വവുമാണെന്നാണ് ട്രംപ് പറഞ്ഞത്. ഉച്ചകോടിയില്‍ നാറ്റോ ജനറല്‍ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടണ്‍ബെര്‍ഗുമായി സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം.
നവംബറില്‍ ദി എകണോമിസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ നാറ്റോയെ രൂക്ഷമായി വിമര്‍ശിച്ചത്. നാറ്റോ അംഗമായ തുര്‍ക്കി വടക്കന്‍ സിറിയയിലെ കുര്‍ദുകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. നാറ്റോയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്നായിരുന്നു മക്രോണിന്റെ പരാമര്‍ശം. ഇതിനെതിരെ തുര്‍ക്കി പ്രസിഡന്റ് എര്‍ദൊഗാന്‍ രംഗത്തു വന്നിരുന്നു. മക്രോണിനാണ് ബുദ്ധിയില്ലാത്തതെന്നും അനുഭവസമ്പത്ത് ഇല്ലാത്തെതെന്നുമാണ് എര്‍ദൊഗാന്‍ തിരിച്ചടിച്ചത്.
ഫ്രാന്‍സിനു പുറമെ ജര്‍മ്മനിയും നെതര്‍ലെന്‍ഡും സ്പെയിനും സിറിയന്‍കുര്‍ദുകളുടെ വിഷയത്തില്‍ തുര്‍ക്കിക്കെതിരെ തിരിഞ്ഞിരുന്നു. ലണ്ടനില്‍ വെച്ചു നടക്കുന്ന എഴുപതാമത്തെ നാറ്റോ ഉച്ചകോടിയില്‍ 28 അംഗ രാജ്യങ്ങളുടെ സഖ്യ സാധ്യതയെ എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യം പ്രധാന വിഷയമാകും. കൂടിക്കാഴ്ചയില്‍ എല്ലാ കണ്ണുകളും പോകുന്നത് തുര്‍ക്കിയുടെ മേലായിരിക്കും.
നാറ്റോയുടെ പൊതു അജണ്ടകള്‍ക്ക് വിരുദ്ധമായി തുര്‍ക്കി ഈയിടെ സിറിയയില്‍ നടത്തിയ ആക്രമണങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം. വടക്കന്‍ സിറിയയിലെ കുര്‍ദു മേഖലയിലേക്ക് നടത്തിയ ആക്രമണം, ഇതിന്റെ പേരില്‍ നാറ്റോ അംഗമായ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇടഞ്ഞ സംഭവം തുടങ്ങിയ വിഷയങ്ങളില്‍ തുര്‍ക്കിക്ക് മറുപടി പറയേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല