സ്വന്തം ലേഖകൻ: നാറ്റോ അംഗരാജ്യങ്ങളുടെ എഴുപതാം ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായിരിക്കുകയാണ്. 28 അംഗ രാജ്യങ്ങളുടെ സഖ്യ സാധ്യതയെ എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യം പ്രധാന വിഷയമാകുന്ന കൂടിക്കാഴ്ചയില്‍ എല്ലാ കണ്ണുകളും പോകുന്നത് തുര്‍ക്കിയുടെ മേലായിരിക്കും.
നാറ്റോയുടെ പൊതു അജണ്ടകള്‍ക്ക് വിരുദ്ധമായി തുര്‍ക്കി ഈയിടെ സിറിയയില്‍ നടത്തിയ ആക്രമണങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം. വടക്കന്‍ സിറിയയിലെ കുര്‍ദു മേഖലയിലേക്ക് നടത്തിയ ആക്രമണം, ഇതിന്റെ പേരില്‍ നാറ്റോ അംഗമായ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇടഞ്ഞ സംഭവം തുടങ്ങിയ വിഷയങ്ങളില്‍ തുര്‍ക്കിക്ക് മറുപടി പറയേണ്ടി വരും.
വടക്കന്‍ സിറിയയില്‍ കുര്‍ദുകള്‍ക്കെതിരെ ആക്രമണം നടത്തിയ തുര്‍ക്കിക്കു നേരെ രൂക്ഷ വിമര്‍ശനമായിരുന്നു ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ നടത്തിയത്. സിറിയയുടെ വിഷയത്തില്‍ നാറ്റോയുടെ നയത്തിന് വിരുദ്ധമായാണ് തുര്‍ക്കി ഇടപെടുന്നതെന്നും മക്രോണ്‍ ആരോപിച്ചിരുന്നു. നാറ്റോ യ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്നായിരുന്നു മക്രോണിന്റെ പരാമര്‍ശം. എന്നാല്‍ ഇതിന് മറുപടിയായി മക്രോണിന് ബുദ്ധിയില്ലെന്നും അനുഭവസമ്പത്തില്ലെന്നുമാണ് എര്‍ദൊഗാന്‍ തിരിച്ചടിച്ചത്.
ഫ്രാന്‍സിനു പുറമെ ജര്‍മ്മനിയും നെതര്‍ലെന്‍ഡും സ്‌പെയിനും തുര്‍ക്കിക്കെതിരെ തിരിഞ്ഞിരുന്നു. തുര്‍ക്കിയുമായി ആയുധ വ്യാപാരം ആ സമയത്ത് ഈ രാജ്യങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ഈ രാജ്യങ്ങളുമായി ഉണ്ടായ അസ്വാരസ്യം ഇല്ലാതാക്കേണ്ടത് നാറ്റോ അംഗമെന്ന നിലയില്‍ തുര്‍ക്കിയുടെ ആവശ്യമാണ്.
നാറ്റോ ഉച്ചകോടിയില്‍ എര്‍ദൊഗാന്‍ മറ്റു ചില നീക്കങ്ങളും നടത്താനുദ്ദേശിക്കുന്നുണ്ട്. വടക്കന്‍ സിറിയയിലെ കുര്‍ദുകളുടെ സേനയായ എസ്ഡി.എഫിനെ നാറ്റോയുടെ തീവ്രവാദ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താൻ എര്‍ദൊഗാന്‍ നാറ്റോയില്‍ സമ്മർദ്ദം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല