സ്വന്തം ലേഖകൻ: സ്വര്‍ണവായ്പയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ലഘൂകരിച്ചു. അതുപ്രകാരം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ 90ശതമാനംവരെ ഇനി വായ്പ ലഭിക്കും. മാര്‍ച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങൾ അനുസരിച്ച് കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം പണയംവെയ്ക്കുമ്പോള്‍ മൂല്യത്തിന്റെ 75ശതമാനമാണ് അനുവദിച്ചിരുന്നത്.
കൊവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് സംരംഭകര്‍, ചെറുകിട ബിസിനസുകാര്‍, വ്യക്തികള്‍ എന്നിവര്‍ക്കുള്ള അനുവദനീയമായ വായ്പാമൂല്യത്തില്‍ വര്‍ധനവരുത്തുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്താക്കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ പണയവായ്പകള്‍ക്ക് പ്രിയമേറിയിരുന്നു. സൂരക്ഷിതമായതിനാല്‍ ബാങ്കുകളും പരമാവധി വായ്പ അനുവദിക്കുന്നതിന് മുന്നോട്ടുവന്നിരുന്നു. സ്വര്‍ണവായ്പ സ്ഥാപനങ്ങള്‍ക്കുപുറമെ, പൊതുമേഖല-സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു.
താല്‍ക്കാലികമായ ആവശ്യങ്ങള്‍ക്ക് സഹായകമാണ് സ്വര്‍ണവായ്പയെന്നകാര്യത്തില്‍ സംശയമില്ല. ഹ്രസ്വകാലത്തേയ്ക്കുമാത്രമെ ഇത്തരംവായ്പകള്‍ പരിഗണിക്കാവൂ എന്നുമാത്രം. പ്രൊസസിങ് ചാര്‍ജ് കൂടാതെ വായ്പ നല്‍കുന്നവര്‍ മൂല്യനിര്‍ണയ നിരക്കുകൂടി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല