സ്വന്തം ലേഖകൻ: ശരണ മന്ത്രങ്ങൾക്കിടയിൽ പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. പന്തളത്തുനിന്ന് തിങ്കളാഴ്ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര 6.50ഓടുകൂടി സന്നിധാനത്തെത്തി. ദേവസ്വം ബോര്‍ഡ് ഭാരവാഹികളാണ് ഘോഷയാത്രയെ സന്നിധാനത്തേക്ക് സ്വീകരിച്ച് ആനയിച്ചത്. ക്ഷേത്രസന്നിധിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങി.
വൻ ഭക്തജനത്തിരക്കാണ് സന്നിധാനത്തും മകര വിളക്ക് കാണാൻ കഴിയുന്ന മറ്റു പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദർശിച്ച് പുണ്യം നേടാനുമാണ് ഭക്തലക്ഷങ്ങളാണ് സന്നിധാനത്തേക്ക് ഒഴുകിയെത്തിയത്.
പാണ്ടിത്താളം, മാളികപ്പുറം, കൊപ്രാക്കളം, ശബരി ഗെസ്റ്റ് ഹൗസ്, ശരംകുത്തി, ശബരിപീഠം, നീലിമല, പുല്ലുമേട്, പോടംപ്ലാവ്, പമ്പ ഫോറസ്റ്റ് ഐബി തുടങ്ങി മകരജ്യോതി കാണാവുന്ന സ്ഥലങ്ങളിലെല്ലാം ഇത്തവണ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും നിരവധി സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല