സ്വന്തം ലേഖകൻ: യുഎസിലെ സൗത്ത് ഫ്‌ളോറിഡയിൽ കൊല്ലപ്പെട്ട മെറിൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. പ്രതിയായ ഭർത്താവ് ഫിലിപ്പ് മാത്യുവിനെ കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട ചില ക്ലിയറൻസുകൾ ലഭിച്ചു കഴിഞ്ഞാൽ ഇന്ത്യൽ എംബസിയുടെ അനുമതിയോടെ മൃതദേഹം കേരളത്തിൽ എത്തിക്കും.
ഫിലിപ്പ് മാത്യുവിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത് അമേരിക്കയിലെ അമേരിക്കയിലെ ഏറ്റവും ഉയർന്ന ശിക്ഷകളിലൊന്നായ ഫസ്റ്റ് ഡിഗ്രി മർഡർ ആണ്. ഫിലിപ്പ് മാത്യു അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ചിട്ടുമുണ്ട്.
എന്നാൽ, ഇത് കരുതികൂട്ടിയുള്ള കൊലപാതകമല്ലെന്നും അതുകൊണ്ട് തന്നെ ഫസ്റ്റ് ഡിഗ്രിമാറ്റി സെക്കന്റ് ഡിഗ്രി കുറ്റമായി മാറ്റണമെന്ന് അസിസ്റ്റന്റ് പബ്ലിക്ക് ഡിഫന്റർ വാൾട്ടർ മില്ലർ വാദിച്ചു. മെറിൻ ജോലി ചെയ്തിരുന്ന ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന ഹോം ഡിപ്പോയിൽ നിന്ന് അന്ന് രാവിലെ പ്രതി കൊലപാതകത്തിനുപയോഗിച്ച കത്തിയും മറ്റും വാങ്ങിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
ഇതൊരു ആസൂത്രണ കൊലപാതകമാണെന്നാണ് അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണി എറിക് ക്ലിന്റ് കോടതിയിൽ വാദിച്ചത്. അതിനുള്ള വ്യക്തമായ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായി അദ്ദേഹം ജഡ്ജിയെ അറിയിച്ചു. കൊലപാതകത്തിന് വേണ്ടി മാത്രമാണ് പ്രതി പാർക്കിൻ ലോട്ടിൽ മെറിൻ വരുന്നത് വരെ കാത്ത് നിന്നതെന്നായിരുന്നു അസിസ്റ്റന്റ് അറ്റോർണിയുടെ വാദം.
ഫിലിപ്പ് മാത്യുവാണ് തന്നെ കുത്തിയതെന്ന് മെറിന്റെ മരണ മൊഴി എടുക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടുമുണ്ട്. ഫിലിപ്പിന്റെ അറ്റോർണിയുടെ നിർദേശപ്രകാരം ഫിലിപ്പിന്റെ മാനസികാരോഗ്യ നില നിരീക്ഷിക്കുകയാണ് അധികൃതർ.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 7.30 ഓടെയാണ് കോറൽസ്പ്രിങ്സ് ബ്രോവാർഡ് ആശുപത്രിയിലെ നഴ്സായ മെറിൻ ജോയ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽനിന്ന് ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മെറിനെ ഭർത്താവ് ഫിലിപ്പ് മാത്യൂ പാർക്കിങ് ഏരിയയിൽവെച്ച് കുത്തിവീഴ്ത്തുകയായിരുന്നു. 17 തവണയാണ് കത്തി കൊണ്ട് കുത്തിയത്. പിന്നാലെ നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ കാർ ഓടിച്ചുകയറ്റി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മെറിനെ സമീപത്തെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഫിലിപ്പിന്റെ കാറിന്റെ നമ്പർ ആശുപത്രിയിലെ സുരക്ഷാജീവനക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫിലിപ്പ് പിടിയിലായത്. ഹോട്ടലിൽ മുറിയെടുത്ത് പെട്രോളൊഴിച്ചും കത്തി കൊണ്ട് മുറിവേൽപ്പിച്ചും ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഫിലിപ്പ്-മെറിൻ ദമ്പതികളുടെ ഏകമകൾ നോറ നാട്ടിൽ മെറിന്റെ വീട്ടിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല