സ്വന്തം ലേഖകൻ: സൗത്ത് ഫ്‌ളോറിഡ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ആശുപത്രിയില്‍ മലയാളി നഴ്‌സിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി പിറവം മരങ്ങാട്ടില്‍ മെറിന്‍ ജോയി (26) ആണ് മരിച്ചത്. രാവിലെ ഏഴരയോടെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട്) രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിന്‍ ജോയിക്ക് കുത്തേറ്റത്.
നിരവധി തവണ കുത്തേറ്റ മെറിന്‍ ജോയിയെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരിച്ചു. കോറല്‍ സ്പ്രിങ് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുത്തിയത് ഭര്‍ത്താവ് ഫിലിപ്പ് മാത്യുവാണെന്ന് കണ്ടെത്തുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഗാര്‍ഹിക പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഫിലിപ്പ് മാത്യുവിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായും പോലീസ് പറഞ്ഞു.
കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിൻ എത്തിയതെന്നാണു സൂചന. മിഷിഗണിലെ വിക്‌സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മെറിന്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്ന സമയം നോക്കി ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ കാത്തു നില്‍ക്കുകയും ചെയ്തു.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. 17 തവണയാണ് നെവിൻ മെറിനെ കുത്തിയത്. മരണം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിന്റെ സഹപ്രവര്‍ത്തകര്‍ അക്രമി സഞ്ചരിച്ച കാറിന്റെ ചിത്രങ്ങള്‍ അടക്കം പകര്‍ത്തുകയും ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തതോടെയാണ് നെവിൻ പിടിയിലായത്.
“ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്. പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു,” ആശുപത്രിയിലെ മെറിന്റെ സഹപ്രവര്‍ത്തകർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല