1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2020

സ്വന്തം ലേഖകൻ: മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമാണ് ബ്ലെസിയുടെ തന്മാത്രയും അതിലെ രമേശന്‍ നായരും. കുടുംബത്തെ വല്ലാതെ സ്‌നേഹിക്കുന്ന അല്‍ഷിമേഴ്‌സ് ബാധിതനായ കഥാപാത്രം. അല്‍ഷീമേഴ്‌സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ടു തന്നെ ഒരുപാട് ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ബ്ലെസി കഥാപാത്രത്തിന് രൂപം നല്‍കിയത്. എന്നാല്‍ മോഹന്‍ലാലാകട്ടെ യാതൊരു മുന്നൊരുക്കവും നടത്തിയതുമില്ല.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ദശാവതരം സെഷനില്‍ സംസാരിക്കുന്നതിനിടെ മോഹന്‍ലാല്‍ തന്മാത്രയെക്കുറിച്ച് മനസ്സു തുറന്നു. ഒരുപാട് ആളുകള്‍ക്ക് വെളിച്ചം നല്‍കിയ സിനിമയാണെന്നും തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് രമേശന്‍ നായരെന്നും മോഹന്‍ലാല്‍ പറയുന്നു.

”തന്മാത്ര എന്ന സിനിമ എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നില്ല. കാരണം അത്രമാത്രം പഠനം നടത്തിയല്ല ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. അല്‍ഷിമേഴ്‌സ് ഒരു രോഗമല്ല, ഒരു രോഗാവസ്ഥയാണ്. അങ്ങനെ ഒരു രോഗിയെ കണ്ടു പഠിക്കാനൊന്നും പറ്റിയിരുന്നില്ല. എന്നിരുന്നാലും വാര്‍ദ്ധക്യത്തില്‍ ഒരു വീഴ്ചയില്‍ ഓര്‍മ നഷ്ടപ്പെട്ട എന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടുണ്ട്.

ഒരുപാട് ഡോക്ടര്‍മാര്‍ എന്നോട് ചോദിച്ചിട്ടുണ്ട് മോഹന്‍ലാല്‍ എങ്ങിനെയാണ് ഈ കഥാപാത്രത്തെ ചെയ്തതെന്ന്. സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. സിനിമ തുടങ്ങുമ്പോള്‍ തന്നെ രമേശന്‍ നായര്‍ക്ക് അല്‍ഷിമേഴ്‌സുണ്ട്. തന്മാത്ര ഒരുപാട് പേര്‍ക്ക് വെളിച്ചം കൊടുത്ത സിനിമയാണ്. അങ്ങനെ ഒരു അസുഖമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത് ഈ സിനിമയിലൂടെയാണ്. ബ്ലെസിയുടെ എല്ലാ സിനിമകളും മോഹന്‍ലാല്‍ എന്ന നടന് മികച്ച കഥാപാത്രങ്ങളാണ് നല്‍കിയത്.

തന്മാത്രയില്‍ ഞാന്‍ നഗ്നനായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആ രംഗം സെന്‍സര്‍ ചെയ്തു. സിനിമ പ്രദര്‍ശനത്തിനെത്തി രണ്ടു ദിവസം അത് അങ്ങിനെ തന്നെ തിയേറ്ററില്‍ കാണിച്ചിരുന്നു. പിന്നീട് എന്തുകൊണ്ടോ അത് സിനിമയില്‍ നിന്ന് മാറ്റി. വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്. രമേശന്‍ നായരും അദ്ദേഹത്തിന്റെ ഭാര്യയും കട്ടിലില്‍ കിടക്കുമ്പോള്‍ പല്ലിയെ ഓടിക്കാന്‍ അയാള്‍ എല്ലാം മറന്ന് എണീറ്റ് പോകുന്ന രംഗമായിരുന്നു അത്. അങ്ങനെ ഒരു രംഗമുണ്ടെന്ന് ബ്ലെസി എന്നോട് പറഞ്ഞില്ല, അദ്ദേഹം തിരക്കഥയില്‍ അത് എഴുതി വച്ചിരുന്നു. എന്തുകൊണ്ടാണ് എന്നോട് നേരത്തേ പറയാതിരുന്നത് എന്ന് ഞാനും ചോദിച്ചില്ല. ആ രംഗത്തില്‍ വേണമെങ്കില്‍ ഒരു കസേരയോ മേശയോ വച്ച് മറക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യണമെന്ന് ഞങ്ങള്‍ ആര്‍ക്കും തോന്നിയില്ല,” മോഹന്‍ലാല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.