സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ വധഭീഷണി. ഏഴു മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന മുഖ്യമന്ത്രിക്കു വേണ്ട ശിക്ഷ നടപ്പാക്കുമെന്ന ഭീഷണിക്കത്താണ് ലഭിച്ചത്. വടകര പൊലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്.
“ഇന്നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ടതായ ശിക്ഷ ഞങ്ങള്‍ നടപ്പിലാക്കും,” എന്നാണ് കത്തിലുള്ളത് എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി പശ്ചിമഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബെദര്‍ മൂസ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്.
പേരാമ്പ്ര എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നതെന്നും ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ പറയുന്നു.
കാട്ടുതീ എന്നുപേരായ പുസ്തകത്തിന്റെ അഞ്ചുപേജാണ് കത്തിനൊപ്പം അയച്ചിട്ടുള്ളത്. ഈ ലഘുലേഖയില്‍ സി.പി.ഐ.എമ്മിനെതിരെയുള്ള വിമര്‍ശനങ്ങളാണുള്ളത്. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി കത്തിനെ സംബന്ധിച്ച് അന്വേഷണം തുടങ്ങി.
അടുത്തിടെ അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ വെച്ച് നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നിരുന്നു. മണിവാസകം, ശ്രീമതി, സുരേഷ്, തമിഴ്നാട് കാര്‍ത്തി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. നേരത്തെ മാവോയിസ്റ്റുകളായ ജലീല്‍, കുപ്പു ദേവരാജ്, അജിത എന്നിവരെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല