സ്വന്തം ലേഖകൻ: ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള പഠനങ്ങള്‍ക്കായി ആളുകളെ തിരഞ്ഞെടുക്കാനൊരുങ്ങി നാസ. എട്ടുമാസം ഏകാന്തതയിൽ താമസിപ്പിച്ചാണ് ഇവരില്‍ നാസ പഠനം നടത്തുക. റഷ്യയില്‍ തയ്യാറാക്കിയ ഐസൊലേഷന്‍ കേന്ദ്രത്തില്‍ എട്ടുമാസം പാര്‍പ്പിച്ചാണ് പഠനം നടത്തുക.
മോസ്‌കോയില്‍ തയ്യാറാക്കുന്ന ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളാകും ഒരുക്കുക. മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരേയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്.
ഇതിനായി തിരഞ്ഞെടുക്കപ്പെടേണ്ടവര്‍ക്ക് നിശ്ചിത യോഗ്യതകള്‍ ഉണ്ടായിരിക്കണം. അവര്‍ ഇംഗ്ലീഷ്, റഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം 30 നും 55 നും ഇടയിലായിരിക്കണം പ്രായം. പിഎച്ച്ഡി, എംസ്, എംഡി എന്നീ ബിരുദങ്ങളില്‍ ഏതെങ്കിലുമുണ്ടായിരിക്കണം. അല്ലെങ്കില്‍ സൈനിക പരിശീലനം ലഭിച്ചവര്‍ ആയിരിക്കണം.
ചൊവ്വയില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നാല്‍ എങ്ങനെയാകും ആളുകള്‍ പ്രതികരിക്കുക, അവരുടെ സ്വഭാവത്തിലും പ്രവൃത്തിയിലും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകാം തുടങ്ങിയ കാര്യങ്ങളാകും നാസ പഠിക്കുക.
ഇതിന് പുറമെ ഭാവിയില്‍ ചന്ദ്രനിലേക്ക് നടത്തുന്ന ദൗത്യങ്ങള്‍ക്കായി മറ്റൊരു സംഘത്തെക്കൂടി പഠനത്തിനായി പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിക്കും. ഇവര്‍ ബിരുദം നേടിയവരും സൈനിക പരിശീലനം ഉള്‍പ്പെടെയുള്ള മറ്റ് യോഗ്യതകളും ഉള്ളവരുമായിരിക്കും. ഇവരേയും എട്ടുമാസമാണ് ഐസൊലേറ്റ് ചെയ്യുക.
വിര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക് പരിശീലനങ്ങള്‍ എന്നിവയാകും നല്‍കുക. ഇതിനൊപ്പം മുമ്പ് നടത്തിയ ചാന്ദ്രപര്യവേക്ഷണങ്ങളില്‍ ചെയ്ത കാര്യങ്ങളും ഇവരെക്കൊണ്ട് ചെയ്യിക്കും. മറ്റുള്ളവരില്‍ നിന്ന് ദീര്‍ഘകാലം ഒറ്റപ്പെട്ട് നില്‍ക്കേണ്ടിവരുമ്പോള്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ ഇവരില്‍ നിന്ന് പഠിക്കും.
ഈ പഠനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഭാവിയിലെ യഥാര്‍ഥ ദൗത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. പഠനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിഫലം ലഭിക്കും. എന്നാല്‍ അത് എത്രയാണെന്ന് നാസ വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല