സ്വന്തം ലേഖകൻ: 511 ഏക്കര്‍, പത്ത് ലക്ഷത്തേോളം മനുഷ്യര്‍, പതിനായിരക്കണക്കിനു കൂരകള്‍. ഒന്ന് തൊട്ടാല്‍ കൂടെ പോരുന്ന മഹാമാരി തുടക്കത്തില്‍ ഏറ്റവും ആശങ്കപ്പെടുത്തിയത് ധാരാവിയെയാണ്. തുടക്കത്തില്‍ പ്രതിദിനം നൂറിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നിടത്ത് ഇപ്പോള്‍ പത്തില്‍ താഴെ രോഗികള്‍മാത്രം. ആകെ 2,323 പേര്‍ക്ക് രോഗം കണ്ടെത്തിയെങ്കിലും 1700ലേറെ പേര്‍ രോഗമുക്തരായി. 86 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.
ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനു കീഴിലുള്ള ധാരാവിയിൽ കൃത്യമായി ആസൂത്രണം ചെയ്തു നടത്തിയ കർമ പദ്ധതികളാണ് കോവിഡിന്റെ വളർച്ചാ നിരക്ക് കുറച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തിൽ കൊവിഡ് രോഗത്തിന്റെ വളർച്ചാ നിരക്ക് 12% ആയിരുന്നെങ്കിൽ മേയിൽ അത് 4.3 ശതമാനത്തിലേക്കും ജൂണിൽ 1.02 ശതമാനത്തിലേക്കും കുത്തനെ ഇടിഞ്ഞു.
വെള്ളിയാഴ്ചത്തെ കണക്കു പ്രകാരം ഏഴു ദിവസത്തേക്ക് കൊവിഡ് കേസുകൾ ഇരട്ടിക്കാനുള്ള ദിവസങ്ങളുടെ ദൈർഘ്യം 140 ആയി കൂടുകയും കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് 0.55 ശതമാനമായി കുറയുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും കഠിനപ്രയത്നമാണ് ധാരാവിയെ ആദ്യം തുണച്ചത്.
വീടു വീടാന്തരം കയറിയുള്ള ബോധവത്കരണവും പരിശോധനകളും. അന്‍പതിനായിരത്തോളം വീടുകള്‍ കയറിയിറങ്ങി ഏഴു ലക്ഷത്തോളം പേരെ പരിശോധിച്ചു. പൊതുശൗച്യാലയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരിച്ചു. രോഗലക്ഷണം കാണുന്നവരെ ഉടന്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. ലോക്ഡൗണ്‍ ഇളവുകളുടെ ആദ്യഘട്ടത്തില്‍ ചേരിയിലെ താല്‍ക്കാലിക താമസക്കാര്‍ സ്വന്തം നാടുകളിലേക്കു മടങ്ങിയതും ആരോഗ്യ പ്രവർത്തകരുടെ ഭാരം കുറച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല