സ്വന്തം ലേഖകൻ: ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് അയല്‍രാജ്യങ്ങളിലേക്കും പടരുന്നു. ഏറ്റവും ഒടുവിലായി ദക്ഷിണ കൊറിയയിലാണ് കൊറോണ വൈറസ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച ചൈനയിലെ വുഹാനില്‍ നിന്നും തിരിച്ചെത്തിയ ദക്ഷിണ കൊറിയന്‍ പൗരനാണ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്. ഇതിനു മുമ്പേ തായ്‌ലന്റിലും ജപ്പാനിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു.
ചൈനയിലെ വുഹാന്‍ സിറ്റിയില്‍ ആണ് കൊറോണ വൈറസ് ആദ്യം സ്ഥിതീകരിച്ചത്. ചൈനയില്‍ ഇതുവരെ മൂന്ന് പേരാണ് കൊറോണ വൈറസ് മൂലം മരണപ്പെട്ടത്. ഇതു വരെ 200 പേര്‍ക്ക് വൈറസ് ബാധ സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചൈനീസ് കലണ്ടര്‍ പ്രകാരമുള്ള പുതുവത്സരത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങാനിരിക്കെയാണ് ലൂണാര്‍ ന്യൂഇയര്‍ സെലിബ്രേഷന്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത്. വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്. ഈ വൈറസ് ബാധിച്ച മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.
2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്നവൈറസ് ഒരു കൊറോണ വൈറസായിരുന്നു. ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.
ഒരു ഇന്ത്യക്കാരിയില്‍ ഉള്‍പ്പെടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 201 പേരിലാണെങ്കിലും 1700-ലധികം പേര്‍ക്ക് ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ എം.ആര്‍.സി. സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്.
രോഗവ്യാപനത്തിന്റെ തോത് ഇനിയും കൂടുമെന്നുള്ള അനൗദ്യോഗിക കണക്കുകള്‍ വേറെയും പുറത്തുവരുന്നു. അജ്ഞാതവൈറസ് ബാധ മരണത്തില്‍ വരെ കലാശിച്ചേക്കാം എന്നതിനാല്‍ ആശങ്കയുണര്‍ത്തുകയാണ് ഈ കണക്കുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല