സ്വന്തം ലേഖകൻ: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ദയാഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥർ ഉടൻ ചർച്ചകൾ തുടങ്ങും.
യെമൻ സ്വദേശിയുടെ കുടുംബവുമായി ചർച്ച നടത്തി കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനാണ് ശ്രമം. എംബസി ഉദ്യോഗസ്ഥരുടെ നീക്കം ആശ്വാസകരമായ നടപടിയാണെന്നായിരുന്നു നിമിഷപ്രിയയുടെ കുടുംബത്തിന്റെ പ്രതികരണം.
യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഒളിപ്പിച്ചെന്നതാണ് നിമിഷയ്ക്ക് എതിരെയുള്ള കേസ്. 2017-ലായിരുന്നു സംഭവം. നിമിഷയെ താൻ വിവാഹം കഴിച്ചെന്ന് വ്യാജ രേഖകൾ നിർമിച്ച് തലാൽ മെഹ്ദി അവകാശപ്പെട്ടിരുന്നു. എന്നാൽ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനാണ് ഇയാളുടെ സഹായം തേടിയതെന്നും പക്ഷേ, യെമൻ പൗരൻ സാമ്പത്തികമായി ചതിച്ചെന്നുമാണ് നിമിഷപ്രിയ പറയുന്നത്.
യെമൻ പൗരന്റെ ക്രൂരമർദനം സഹിക്കാൻ കഴിയാതെ അവിടെനിന്ന് രക്ഷപ്പെടാൻ വേണ്ടിയാകണം മകൾ ഇങ്ങനെ ചെയ്തതെന്ന് നിമിഷയുടെ അമ്മയും നേരത്തെ പ്രതികരിച്ചിരുന്നു. കേസിൽ വധശിക്ഷ നടപ്പാക്കുന്നത് യെമനിലെ ഉന്നതകോടതി ഓഗസ്റ്റിൽ സ്റ്റേ ചെയ്തിരുന്നു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നുള്ള ഹർജി പരിഗണിച്ചാണ് ഉന്നത കോടതി സ്റ്റേ അനുവദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല