സ്വന്തം ലേഖകൻ: നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരുടെ ശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നടപ്പാക്കുക. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കി.
കേസിലെ പ്രതികളിലൊരാളായ മുകേഷിന്റെ ദയ ഹരജി വെള്ളിയാഴ്ച്ച രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പാട്യാല ഹൗസ് കോടതി മരണവാറണ്ട് ഇറക്കിയത്. ദയാഹരജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു.
2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗീകാതിക്രമത്തിന് വിധേയയാക്കിയത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. പ്രതി മുകേഷിന്റെ ദയാഹരജി രാഷ്ട്രപതി തള്ളി. ദയാഹരജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനായി ദല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയത്. ദയാഹരജി പരിഗണനയിലുള്ളതിനാല്‍ മരണ വാറണ്ട് പ്രകാരമുള്ള 22 ന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല