സ്വന്തം ലേഖകൻ: അമ്പതാമത്തെ രാജ്യവും ഒപ്പുവെച്ചതോടെ യു.എൻ അണുവായുധ നിരോധന കരാർ പ്രാബല്യത്തിൽ. അംഗീകരിക്കപ്പെട്ട അഞ്ച് ആണവ ശക്തികളും ഒപ്പുവെക്കാതെ വിട്ടുനിൽക്കുന്നതിനാൽ പ്രായോഗികമായി വിജയമെന്നു പറയാനാവില്ലെങ്കിലും കരാർ നിലവിൽ വന്നത് ചരിത്രപിറവിയാണെന്ന് അണുവായുധങ്ങൾക്കെതിരെ സമരമുഖത്തുള്ളവർ അവകാശപ്പെടുന്നു.
2017ൽ യു.എൻ പൊതുസഭ കൊണ്ടുവന്ന കരാറിൽ 122 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും പലരും ഒപ്പുവെക്കാൻ തയാറായിട്ടില്ല. 50ാമത്തെ രാജ്യം ഒപ്പുവെക്കുന്നതോടെ കരാർ നിയമമാകുമെന്നാണ് നേരത്തേയുള്ള വ്യവസ്ഥ. ഹോണ്ടുറസാണ് 50ാമതായി കരാറിൽ ഒപ്പുവെച്ചത്. അണുവായുധങ്ങളുടെ നിർമാണം, പരീക്ഷണം, മറ്റുള്ളവരിൽനിന്ന് വാങ്ങൽ, കൈവശം വെക്കൽ തുടങ്ങിയവയെല്ലാം നിയമപ്രകാരം നിരോധിക്കപ്പെട്ടതാണ്. പ്രയോഗിക്കൽ മാത്രമല്ല, പ്രയോഗിക്കുമെന്ന ഭീഷണിയും കുറ്റകരമാണ്.
അണുവായുധങ്ങൾ ലോകത്തുനിന്ന് തുടച്ചുനീക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് നിയമമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് പറഞ്ഞു. പ്രധാന ആണവ ശക്തികളായ യു.എസ്, റഷ്യ, ചൈന, യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഒപ്പുവെച്ചാലേ കരാറിന് ആഗോള തലത്തിൽ പ്രതിഫലനമുണ്ടാക്കാനാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല