1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2020

സ്വന്തം ലേഖകൻ: ഒമാനിൽ ടൂറിസ്റ്റ് വീസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്നു. ആഭ്യന്തര മന്ത്രി ഹമൂദ് അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യഘട്ടത്തിൽ ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വീസകൾ അനുവദിക്കുക. ഇവരുടെ കീഴിൽ ഗ്രൂപ്പായി വരുന്ന സഞ്ചാരികൾക്കാണ് ടൂറിസ്റ്റ് വീസ ഉപയോഗിക്കാൻ സാധിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതലാണ് ഒമാൻ ടൂറിസ്റ്റ് വീസകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്.

നവംബർ ആദ്യത്തിൽ എക്സ്പ്രസ്, ഫാമിലി വീസിറ്റിങ് വീസകളും കഴിഞ്ഞ ദിവസം തൊഴിൽ വീസയും അനുവദിക്കുന്നത് പുനരാരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാർ ഒാഫിസുകളിൽ കുറഞ്ഞ എണ്ണം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന നേരത്തേയുള്ള ഉത്തരവും സുപ്രീം കമ്മിറ്റി പിൻവലിച്ചു. ഡിസംബർ ആറ് മുതൽ മുഴുവൻ ജീവനക്കാരും ഒാഫിസുകളിൽ ഹാജരാകണമെന്ന് സുപ്രീം കമ്മിറ്റി നിർദേശിച്ചു. മുൻകരുതൽ നടപടികൾ ഉറപ്പാക്കി കൂടുതൽ വ്യവസായ, വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാനും തീരുമാനിച്ചു. ബന്ധപ്പെട്ട അധികൃതർ ഇതിെൻറ വിശദാംശങ്ങൾ അറിയിക്കും.

കോവിഡ് രോഗവ്യാപനത്തിൽ കാര്യമായ കുറവ് ദൃശ്യമാണ്. ആശുപത്രികളിലും തീവ്രപരിചരണ വിഭാഗങ്ങളിലും പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞതായും സുപ്രീം കമ്മിറ്റി വിലയിരുത്തി. രോഗ വ്യാപനം തടയാനുള്ള മുൻകരുതൽ നടപടി പാലിക്കുന്നതിൽ ജനങ്ങൾ പുലർത്തുന്ന പ്രതിബദ്ധത സുപ്രീം കമ്മിറ്റി അനുമോദിക്കുകയും ചെയ്തു.

ഒമാനിൽ കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഏഴാം ഘട്ട വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. ഡിസംബർ ഒന്ന് ചൊവ്വാഴ്ച മുതൽ തീരുമാനം പ്രാബല്ല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

സിനിമാ തിയേറ്ററുകളും പാർക്കുകളും പൊതുസ്ഥലങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസമായി പാർക്കുകളും സിനിമാ തിയേറ്ററുകളും അടഞ്ഞു കിടക്കുകയായിരുന്നു. ബീച്ചുകളിലേക്ക് പ്രവേശനാനുമതി നൽകാനും തീരുമാനമായിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒക്ടോബർ ആദ്യത്തിലാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം അധികൃതർ വിലക്കിയത്. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഷോപ്പിങ് മാളുകളിൽ പ്രവേശനാനുമതി നൽകുകയും ചെയ്തു. മവേല പച്ചക്കറി മാർക്കറ്റിൽ ചില്ലറ വിൽപന പുനരാരംഭിക്കുകയും ചെയ്യും.

മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ്കോർട്ടുകൾ, എക്സിബിഷൻ-കോൺഫറൻസ്, ഹെൽത്ത് ക്ലബ്, കിൻറർഗാർട്ടൻ, നഴ്സറികൾ എന്നിവക്കും പ്രർത്തനാനുമതി നൽകി. മ്യൂസിയങ്ങളും കോട്ടകളുമടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും. കാണികളെ പ്രവേശിപ്പിക്കാതെയുള്ള കായിക മൽസരങ്ങൾ, ബൗളിങ് സെൻററുകൾ, ബ്യൂട്ടി സലൂണുകളിലെ രണ്ടാം ഘട്ട സേവനങ്ങൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ട്രയൽ റൂം തുറക്കൽ, മാളുകളിലെ വിനോദ സ്ഥലങ്ങൾ, ക്യാമ്പിങ് സാധനങ്ങൾ വാടകക്ക് നൽകുന്ന കടകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവക്കും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. മാളുകളിലെ പാർക്കിങിൽ ഇനി മുഴുവൻ പാർക്കിങ് അനുവദിക്കുകയും ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.