സ്വന്തം ലേഖകൻ: പാകിസ്താനില്‍ ആഭ്യന്തര യുദ്ധമെന്ന അഭ്യൂഹം നിലനില്‍ക്കെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്‌ഫോടനം. കറാച്ചിയിലെ ഗുല്‍ഷന് ഇ ഇക്ബാല്‍ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ ഇന്നുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ചൊവ്വാഴ്ച കറാച്ചിയിലെ ഒരു ബസ് സ്‌റ്റോപ്പില്‍ സ്‌ഫോടനമുണ്ടായിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടില്ല. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി റാലി നടത്തുന്നതിനിടെയാണ് സ്‌ഫോടനങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.
സിന്ധ് പോലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണം അന്വേഷിക്കാന്‍ പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ ഉത്തരവിട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ കറാച്ചി പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് സിന്ധ് പ്രവിശ്യാ പോലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിന്ധ് പോലീസും പാക് സൈന്യവും തമ്മിലുണ്ടായ വെടിയ്പ്പില്‍ പത്തോളം പോലീസുകാര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. പാകിസ്താനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചുവെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല