സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും. ഇനി കൂടുതല്‍ സമയം വടക്കേ അമേരിക്കയില്‍ ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായും ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
രാജ്ഞിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് തുടരുന്നതിനൊപ്പം, രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍'(സീനിയര്‍ മെമ്പേഴ്‌സ്) എന്ന പദവിയില്‍നിന്ന് പിന്മാറാനും സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടി പരിശ്രമിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുകയാണ്- ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ ഹാരിയുടെയും മേഗന്റെയും പത്രക്കുറിപ്പില്‍ പറയുന്നു.
യു.കെയിലും വടക്കേ അമേരിക്കയിലുമായി സമയം ചിലവഴിക്കുമെന്നും ഹാരിയും മേഗനും പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഹാരിയുടെയും മേഗന്റെയും പ്രഖ്യാപനം വന്നിരിക്കുന്നത്.
മറ്റ് അംഗങ്ങളോട് ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനം രാജകുടുംബത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മുപ്പത്തിയഞ്ചുകാരനായ ഹാരിയും മുപ്പത്തിയെട്ടുകാരിയായ മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിലെ നിര്‍ണായ സാന്നിധ്യമാണ്. ആറ് ആഴ്ചയോളം ക്രിസ്തുമസ് ആഘോഷങ്ങളുമായി കാനഡയില്‍ മേഗന്‍റെ മാതാവിനോടൊപ്പം ചെലവിട്ടതിന് ശേഷമാണ് ദമ്പതികളുടെ പ്രഖ്യാപനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല