സ്വന്തം ലേഖകൻ: ഖത്തറിനെതിരായ ഉപരോധം അയൽരാജ്യങ്ങൾ പിൻവലിച്ചതോടെ വൻ കുതിപ്പിനൊരുങ്ങി വ്യാപാര മേഖല. ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ തുറന്നതോടെ സാമൂഹിക-സാമ്പത്തിക മേഖലകളിൽ പുത്തനുണർവുണ്ടാകും. ഉപരോധത്തിനുമുമ്പ് കര അതിർത്തിയായ അബൂസംറ വഴിയാണ് സൌദിയിൽനിന്നും അയൽരാജ്യങ്ങളിൽനിന്നും മിക്ക സാധനങ്ങളും ഖത്തറിൽ എത്തിയിരുന്നത്.
എന്നാൽ, ഉപരോധത്തിന് തൊട്ടുടനെ ഈ അതിർത്തി അടക്കപ്പെട്ടതോടെ ഇറാെൻറയും തുർക്കിയുടെയും സഹായത്തോടെ ആകാശമാർഗമാണ് അവശ്യസാധനങ്ങളടക്കം ഖത്തറിൽ എത്തിയത്. ഇത് അവശ്യ സാധനങ്ങളുടെ വില കൂടാൻ കാരണമായി. ഉപരോധത്തിനു മുമ്പ് ഹജ്ജ്, ഉംറ തീർഥാടനത്തിന് ഖത്തറിൽ നിന്ന് വലിയ മുതൽമുടക്കില്ലാതെ റോഡു മാർഗം ഹജ്ജിനും ഉംറക്കും പോകാമായിരുന്നു. എന്നാൽ, ഖത്തറിന്റെ ഏക കര അതിർത്തിയായ അബൂസംറ അടച്ചതോടെ ഈ സൗകര്യം ഇല്ലാതായി.
ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കും നിലനിൽപില്ലാതായി. ഹജ്ജ്, ഉംറ സീസണിലായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ബിസിനസ്. പിടിച്ചുനിൽക്കാൻ കഴിയാത്ത ചെറുകിട ട്രാവൽസുകളൊക്കെ പൂട്ടിപ്പോയി. യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും യാത്രകളൊരുക്കിയ വൻകിടക്കാർ മാത്രമാണ് പിടിച്ചുനിന്നത്.
അതിർത്തി പൂട്ടിയത് ഹോട്ടൽ വ്യവസായത്തിനും വൻ തിരിച്ചടിയായി. പല ഹോട്ടലുകളുടെ റൂമുകളും കാലിയായിക്കിടക്കുകയായിരുന്നു. പാസ്പോർട്ട് സേവനങ്ങളും എംബസി അടക്കമുള്ള സംവിധാനങ്ങളും പുനരാരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും ആളുകളുെട ഒഴുക്ക് ഉണ്ടാകും. ഇതോടെ ഹോട്ടൽ രംഗം കൂടുതൽ ഊർജസ്വലമാകുമെന്നും വിലയിരുത്തെപ്പടുന്നു.
ഖത്തറിലേക്കുള്ള കര, നാവിക, വ്യോമ കവാടം തുറക്കുന്നതു കാത്തിരിക്കുന്ന ബിസിനസ് രംഗം, പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പ്രധാനമായും ഷിപ്പിങ്, കാർഗോ, എയർലൈൻ ഏജൻസികളാണു തയാറെടുക്കുന്നത്.
ഉപരോധംമൂലം നഷ്ടപ്പെട്ട 40% ബിസിനസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. ഔദ്യോഗിക പ്രഖ്യാപനം വരുന്ന ഉടൻ തന്നെ സേവന മേഖലയിൽ സജീവമാകുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനു മുന്നോടിയായി യുഎഇയിലെയും അതിർത്തിയിലെയും ഖത്തറിലെയും ഏജൻസികളുടെ പ്രവർത്തനം പുനരുജ്ജീവിപ്പിച്ചു വരുന്നു.
തുണിത്തരങ്ങൾ, ഗാർഹിക ഉപകരണങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, ചെരിപ്പ്, ബാഗ്, പെർഫ്യൂം, ഫാൻസി ഉൽപന്നങ്ങൾ, സ്പെയർ പാർട്സ്, സ്റ്റീൽ അടക്കം കെട്ടിട നിർമാണ വസ്തുക്കൾ തുടങ്ങി പഴം, പച്ചക്കറി വരെ യുഎഇയിൽ നിന്നാണ് ഖത്തറിലേക്ക് എത്തിച്ചിരുന്നത്. ഉപരോധം മൂലം പ്രവർത്തനം ഒമാനിലേക്കു മാറ്റി പലരും പിടിച്ചുനിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഒമാൻ വഴി ചരക്കു കയറ്റി അയയ്ക്കുന്നതിനു മൂന്നിരട്ടി ചെലവായതിനാൽ ഇടപാടുകാർക്കും കച്ചവടക്കാർക്കും നഷ്ടം നേരിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല