സ്വന്തം ലേഖകൻ: -19 നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ ആരംഭിച്ചതോടെ ഖത്തറിൽ ജനജീവിതം സാധാരണ നിലയിലേക്ക്. നിയന്ത്രണങ്ങളിലെ ഇളവ് പിൻവലിക്കുന്നതിന്റെ അവസാനത്തെയും നാലാമത്തെയും ഘട്ടം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നതോടെ രാജ്യം പഴയ നിലയിലേക്ക് മടങ്ങും. സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകളും തുറക്കും.
വൈകുന്നേരങ്ങളിൽ കൂടുതൽ പേരും വീടിന് പുറത്ത് സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ നിരത്തുകളിൽ വാഹനങ്ങളുടേയും പാർക്കുകളിലും ബീച്ചുകളിലും സന്ദർശകരുടേയും തിരക്കേറി തുടങ്ങി. റസ്റ്ററന്റുകളിൽ 50 ശതമാനം ശേഷിയിൽ ഡൈനിങ് അനുവദിച്ചതോടെ ഭക്ഷണപ്രേമികളും വ്യത്യസ്ത രുചി തേടിയുള്ള യാത്രയിലാണ്.
ബ്യൂട്ടി, ബാർബർ സെന്ററുകളിലും തിരക്ക് വർധിച്ചു. സൂഖുകളിലും ഷോപ്പിങ് മാളുകളിലും വിൽപന കേന്ദ്രങ്ങൾ ഉണർന്നു തുടങ്ങി. കലാസ്വാദകർക്കായി ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ മ്യൂസിയങ്ങളിൽ കലാ പ്രദർശനങ്ങളും തുടങ്ങി.
ദോഹ മെട്രോ, കർവ ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ മാത്രമാണ് ഇനിയും പുനരാരംഭിക്കാത്തത്. ദോഹ മെട്രോയുടെ അഭാവം പ്രവാസികളുടെ ഓഫിസ്, വാരാന്ത്യ യാത്രകളെ സാരമായി ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. മുൻകരുതൽ പാലിച്ചു കൊണ്ടായിരിക്കും മെട്രോ, ബസ് യാത്രകളും ആരംഭിക്കുക.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്ത പ്രവാസികൾ തീരുമാനം പുനപരിശോധിക്കുന്ന തിരക്കിലാണ്. സ്വകാര്യ മേഖലയിൽ പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട ഖത്തർ ഐഡിയുള്ള വിദഗ്ധ പ്രവാസി തൊഴിലാളികൾക്ക് പുത്തൻ തൊഴിലവസരങ്ങൾ പ്രദാനം ചെയ്തു കൊണ്ട് ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും ചേർന്ന് റീ-എംപ്ലോയ്‌മെന്റ് പോർട്ടൽ ആരംഭിച്ചത് നിരവധി പേർക്ക് രാജ്യത്ത് പിടിച്ചു നിൽക്കാനുള്ള കാരണമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല