സ്വന്തം ലേഖകൻ: ഖത്തറില്‍ പകര്‍ച്ചപ്പനിക്കെതിരെയുള്ള ദേശീയ പ്രതിരോധ കുത്തിവയ്പ് ചൊവ്വാഴ്ച തുടങ്ങും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കുത്തിവെയ്പ് സൗജന്യം. പൊതുജനാരോഗ്യ മന്ത്രാലയമാണ് പ്രാഥമിക പരിചരണ കോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ന്‍ നടത്തുന്നത്. 6 മാസത്തിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കുത്തിവയ്പ് സുരക്ഷിതമാണ്.
ചൊവ്വാഴ്ച മുതല്‍ രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 40 സ്വകാര്യ, അര്‍ധ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ കുത്തിവയ്പ് ലഭിക്കും. 2021 മാര്‍ച്ച് വരെ നീളുന്ന ക്യാംപെയ്‌നില്‍ അഞ്ചു ലക്ഷത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടു ലക്ഷം പേര്‍ക്കാണ് കുത്തിവയ്പ് നല്‍കിയത്.
നിലവിലെ കോവിഡ്-19 സാഹചര്യത്തില്‍ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതിന്റെ പ്രാധാന്യം കൂടുതലാണെന്ന് കോവിഡ് ദേശീയ ഹെല്‍ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ.അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ഓര്‍മപ്പെടുത്തി. പകര്‍ച്ചപ്പനിക്കും കോവിഡിനും സമാന ലക്ഷണങ്ങള്‍ ആയതിനാല്‍ കോവിഡിനൊപ്പം പകര്‍ച്ചപ്പനി കൂടി പിടിപെടുന്നത് ഗുരുതരമായ ആരോഗ്യാവസ്ഥക്ക് ഇടയാക്കുമെന്നും ഡോ.അല്‍ ഖാല്‍ ചൂണ്ടിക്കാട്ടി.
2021 മാര്‍ച്ച് വരെ കുത്തിവെയ്പ് എടുക്കാമെങ്കിലും ശൈത്യം തുടങ്ങുന്നതിനാല്‍ രാജ്യത്തെ എല്ലാ താമസക്കാരും ഒക്‌ടോബര്‍, നവംബര്‍ മാസത്തില്‍ തന്നെ കുത്തിവയ്പ് എടുക്കുന്നതാണ് ആരോഗ്യസുരക്ഷക്ക് നല്ലത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല