സ്വന്തം ലേഖകൻ: എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റം, മിനിമം വേതന നിയമം എന്നിവ ഖത്തറിലെ തൊഴിൽ മേഖലയിലെ നാഴികക്കല്ലാണ്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് പുതിയ തൊഴിൽ നിയമം അംഗീകരിച്ച് ഈയടുത്ത് ഉത്തരവിറക്കിയത്. നിയമപ്രകാരം എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിലാളിക്ക് തൊഴിൽമാറാം. ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം. ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിന് പുറമെ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരുക.
മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കും. മിഡിലീസ്റ്റിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ.എൻ.ഒ.സി ഇല്ലാതെയുള്ള തൊഴിൽ മാറ്റം തൊഴിലാളിക്കും തൊഴിലുടമക്കും നല്ലതാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലുള്ള തൊഴിൽ കരാർ കഴിയുന്നതിന് മുമ്പുതന്നെ തൊഴിൽ ഉടമയുടെ എൻ.ഒ.സി ഇല്ലാതെ തന്നെ ജോലി മാറാം. എന്നാൽ, ഇത് നിബന്ധനകൾക്ക് വിധേയമാണ്. നിയമം നടപ്പിലാകുന്നതോടെ എൻ.ഒ.സി സമ്പ്രദായം പൂർണമായും എടുത്തുകളയും. എന്നാൽ, വിവിധ ജോലികളുടെ സ്വഭാവമനുസരിച്ചാണ് എൻ.ഒ.സി എടുത്തുകളയുന്ന പ്രക്രിയ നടപ്പിലാക്കുന്നത്.
തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ തൊഴിൽ പരിഷ്കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിവും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും ഇത് സഹായകമാകും. എൻ.ഒ.സിയുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഖത്തറിൽ ഈയിടെ നിലവിൽ വന്ന തൊഴിൽ നിയമ ഭേദഗതിയിൽ തൊഴിൽ ഉടമകൾക്കും കമ്പനികൾക്കും ആശങ്ക. തൊഴിലുടമയുടെ എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിലാളികൾക്ക് തൊഴിൽ മാറാൻ കഴിയുന്നതടക്കമുള്ള പരിഷ്കരണമാണ് ഈയിടെ രാജ്യത്ത് ഉണ്ടായത്. ഇത് നടപ്പിലാക്കുേമ്പാൾ തങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുമെന്ന് കമ്പനി നടത്തിപ്പുകാർക്ക് ആശങ്കയുണ്ട്. ഒരാളെ ജോലിക്കെടുത്ത് പരിശീലനമടക്കം നൽകി പെട്ടെന്ന് തന്നെ ജീവനക്കാരൻ മെറ്റാരു കമ്പനിയിലേക്ക് മാറുന്നതുമൂലം ഉടമകൾക്ക് സാമ്പത്തിക നഷ്ടമടക്കം ഏറെ പ്രയാസ, ഉണ്ടായേക്കുമെന്നാണ് പ്രധാന പരാതി. ഇത്തരം ആശങ്കകളും പരാതികളും ചർച്ച ചെയ്യുന്നതിെൻറ ഭാഗമായി ഖത്തർ ചേംബറും ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയവും കഴിഞ്ഞദിവസം സംയുക്തയോഗം ചേർന്നു.
സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിൽ മാറുന്നതിന് സൗകര്യമൊരുക്കുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാപാരികളുടെ നിർദേശങ്ങളും കാഴ്ചപ്പാടുകളും ഖത്തർ ചേംബർ പരിശോധിച്ചു. യോഗത്തിൽ തൊഴിൽദാതാക്കളുടെയും കമ്പനികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങളും അവകാശങ്ങളും ഒരുപോലെ ഉറപ്പുവരുത്തിയുള്ള നിരവധി ശിപാർശകൾ ഖത്തർ ചേംബർ തൊഴിൽ മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
തൊഴിലുമായും തൊഴിലാളികളുമായും ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും അടങ്ങുന്ന സംയുക്ത സമിതി ചർച്ച ചെയ്യണം. ഇരുകൂട്ടരും സഹകരണം ശക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല