സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒമ്പത് മുതൽ പുതിയ വർക്ക് പെർമിറ്റിന് അപേക്ഷ സ്വീകരിക്കുമെന്ന് ബഹ്റൈനിലെ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് മാർച്ച് മുതൽ നിർത്തിവെച്ചിരുന്നു.
വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചതോടെ, സ്വകാര്യ തൊഴിൽ ദാതാക്കൾക്ക് വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിയും. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലെ ഗവൺമെൻറ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
റിക്രൂട്ട്മെൻറ് പരസ്യങ്ങൾ പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നൽകിയത്. സ്വദേശികൾക്കും നിലവിൽ ബഹ്റൈനിൽ കഴിയുന്ന പ്രവാസികൾക്കും അപേക്ഷിക്കാൻ അവസരമൊരുക്കുന്നതിനാണ് ഇത്.
പരസ്യം നൽകി രണ്ടാഴ്ചക്കുള്ളിൽ സ്വദേശികളോ ബഹ്റൈനിലുള്ള പ്രവാസികളോ അപേക്ഷിക്കുന്നില്ലെങ്കിൽ വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തൊഴിൽ നഷ്ടമായി രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് ഈ തീരുമാനം പ്രയോജനം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല