സ്വന്തം ലേഖജൻ: ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോട് അനുബന്ധിച്ചു നൽകുന്ന പരമോന്നത ദേശീയ ബഹുമതി നേടിയവരിൽ രണ്ട് മലാളികളും. ലണ്ടൻ ന്യൂഹാം കൗൺസിലിലെ സ്ട്രീറ്റ് പോപ്പുലേഷൻ മാനേജരായി ജോലി ചെയ്യുന്ന അജിത സജീവും നാളികേരം അടിസ്ഥാനമാക്കിയുള്ള ജൈവ –ഭക്ഷ്യ ബ്രാൻഡായ കൊക്കോഫീനയുടെ സ്ഥാപകൻ ജേക്കബ് തുണ്ടിലുമാണ് ബ്രിട്ടനിലെ പരമോന്നത ബഹുമതികൾ നേടി യുകെ മലയാളികളുടെ അഭിമാനമായത്.
കൂടാതെ ആസ്ഡ സൂപ്പർ മാർക്കറ്റ് ശൃംഖല സ്വന്തമാക്കിയ ഗുജറാത്തിൽനിന്നുള്ള ഇസ്സ സഹോദരന്മാരും ബഹുമതി പട്ടികയിൽ ഇടംപിടിച്ചു. കൊവിഡിനെതിരെ മുൻപന്തിയിൽനിന്നു പോരാടിയ 400 ആരോഗ്യ പ്രവർത്തർ ഉൾപ്പെടെ 1495 പേർക്കാണ് ഇക്കുറി ബ്രിട്ടീഷ് എംബയർ പുരസ്കാരം ലഭിച്ചത്.
ന്യൂഹാം കൗൺസിൽ ജീവനക്കാരിയായ അജിത തിരുവിൽ കഴിയുന്നവർക്ക് അന്തിയുറങ്ങാൻ സൗകര്യം ഒരുക്കുന്ന സ്ട്രീറ്റ് പോപ്പുലേഷൻ മാനേജർ പദവിയിലാണ് ഏറെക്കാലമായി ജോലി ചെയ്യുന്നത്. ഈ രംഗത്തു നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് ബിഇഎം അവാർഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബ്രിട്ടീഷ് എംപയർ മെഡലിന് അജിതയെ അർഹയാക്കിയത്.
നാളികേരത്തിൽനിന്നുള്ള ജൈവ-ഭക്ഷ്യ ബ്രാൻഡായ കൊക്കോഫീനയുടെ സ്ഥാപകനാണ് എംപിഇ പുരസ്കാരം എന്നറിയപ്പെടുന്ന മെംബർ ഓഫ് ദ ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ ബഹുമതി നേടിയ ജേക്കബ് തുണ്ടിൽ. രാജ്യാന്തര വ്യാപാര- കയറ്റുമതി രംഗങ്ങളിലെ സംഭാവനകൾ കണക്കിലെടുത്താണ് ഈ ആദരം. കൊല്ലം സ്വദേശിയായ ജേക്കബ് 2005 മുതലാണ് കൊക്കോഫീന എന്ന ബ്രാൻഡിൽ നാളികേര ഉൽപന്ന നിർമാണവും വ്യാപാരവും ആരംഭിച്ചത്. ബി.ബി.സിയുടെ റിയാലിറ്റി ഷോയായ ഡ്രാഗൺസ് ഡെന്നിൽ പങ്കെടുത്തു വിജയിച്ച ആദ്യ മലയാളികൂടിയാണ് ജേക്കബ് തുണ്ടിൽ.
മൂന്നു വർഷം മുമ്പ് മലയാളികളായ സ്വിൻഡനിലെ റോയി സ്റ്റീഫനും ക്രോയിഡണിലെ പ്രതിഭാ സിങ്ങും ബ്രിട്ടീഷ് എംപയർ പുരസ്കാര പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല