സ്വന്തം ലേഖകൻ: ഇന്ത്യന്‍ സൈന്യത്തിന് കരുത്ത് പകരാന്‍ റഫാല്‍ വിമാനങ്ങള്‍ എത്തി. ഹരിയാനയിലെ അംബാല വ്യോമസേനാ വിമാനത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. വിമാനങ്ങളെ സമുദ്രാതിര്‍ത്തിയില്‍ നാവികസേന സ്വാഗതം ചെയ്തിരുന്നു. അഞ്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ പുറപ്പെട്ടത്. പിന്നീട് യുഎഇയില്‍ നിന്ന് ചൊവ്വാഴ്ച യാത്ര പുനരാരംഭിച്ചു.
അംബാല വ്യോമ താവളത്തില്‍ വ്യോമസേനാ മേധാവി ആര്‍. കെ. ബദൗരിയ സ്വീകരിച്ചു. 7000 കിലോമീറ്റര്‍ താണ്ടിയാണ് റഫാല്‍ എത്തിയത്. അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന സാങ്കേതിക പക്വതയാണ് റഫാലിന്റെ മേന്മ.
റഫാല്‍ എത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി കണക്കിലെടുത്ത് അമ്പാലയിലും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലും ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിച്ചു. അതേസമയം, ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.
റഫാല്‍ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്‌സ് എംആര്‍ടിടി ടാങ്കര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തെ സഹായിക്കാനായി 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്‌ക്കൊപ്പം 10 ആരോഗ്യ വിദഗ്ധരും എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല