സ്വന്തം ലേഖകൻ: ഇറാഖിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന മിസൈലാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. തെഹ്റാനിൽ സർക്കാരിനെതിരെ പ്രതിഷേധം തുടരുകയാണ്. സൈനിക താവളങ്ങൾക്കു നേരെയുള്ള ആക്രമണം ഇറാഖിന്‍റെ പരമാധികാരം ലംഘിക്കുന്നതും സർക്കാരുമായി ബന്ധമില്ലാത്ത സായുധവിഭാഗങ്ങൾ നടത്തുന്നതാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കുറ്റപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം.
ഇറാഖിൽ ഇറാന്‍റെ പിന്തുണയോടെ നടക്കുന്ന ഭീകരത അമർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ പിന്തുണ തേടി ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചുവെന്നും പോംപിയോ ട്വീറ്റ് ചെയ്തു. അതേ സമയം ചർച്ചക്ക് ഇറാൻ നിർബന്ധിതമാകുന്ന സാഹചര്യം താൻ കണക്കിലെടുക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആണവായുധവും പ്രക്ഷോഭകരെ കൊന്നൊടുക്കലും പാടില്ലെന്നതാണ് പ്രധാനം.
അമേരിക്കയുമായി ചർച്ചയല്ലാതെ ഇറാനു മറ്റൊരു നിർവാഹവുമില്ലെന്ന് കഴിഞ്ഞ ദിവസം യു.എസ് സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ട്രംപ് പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെ അത്തരം നീക്കങ്ങൾ കർശനമായി അമർച്ച ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അംബാസഡർ പ്രക്ഷോഭകർക്കൊപ്പം ചേർന്നതിൽ പ്രതിഷേധിച്ച് തെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്കു മുന്നിൽ ഇന്നും പ്രതിഷേധം അരേങ്ങറി.
അതേസമയം പ്രശ്നപരിഹാരം തേടിയുള്ള നയതന്ത്ര നീക്കവും സജീവമാണ്. ഇറാനുമായുള്ള ഏറ്റുമുട്ടൽ മേഖലക്ക് ഗുണം ചെയ്യില്ലെന്ന് ബ്രിട്ടനു പുറമെ ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളും വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ ചർച്ച മാത്രമാണ് മാർഗമെന്ന് ഇറാനിൽ പ്രസിഡന്‍റ് ഹസൻ റൂഹാനിക്കൊപ്പം ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽത്താനി പറഞ്ഞു. അതേസമയം റൂഹാനി ഉടൻ ഖത്തറിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല