സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ ബോട്ട് മുങ്ങി 15-ഓളം റോഹംഗ്യന്‍ അഭയാര്‍ത്ഥികള്‍ മരണപ്പെട്ടു. നിരവധി പേരെ കാണാതായി. 130 പേരുമായി മലേഷ്യയിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 70 പേരെ രക്ഷപ്പെടുത്തി. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട് മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബോട്ടപകടം ഉണ്ടായത്.
50 പേരെ ഉള്‍ക്കൊള്ളുന്ന ബോട്ടിലാണ് 130-ഓളം പേരെ കയറ്റിയത്. ഇതാണ് അപകടത്തിന് വഴി വെച്ചതെന്നാണ് ബംഗ്ലാദേശ് തീരദേശ ഗാര്‍ഡ് പ്രതികരിച്ചത്. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.
അമ്പതോളം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻ ദ്വീപിനടുത്താണ് ബോട്ട് മറിഞ്ഞത്. കാണാതായവരെ കണ്ടെത്താന്‍ ബംഗ്ലാദേശ് കോസ്റ്റ് ഗാർഡും നാവിക സേനയും സംയുക്തമായി തെരച്ചില്‍ നടത്തുന്നുണ്ട്. അറുപതിലധികം പേരെ ജീവനോടെ കരക്കെത്തിച്ചു. പലരെയും ഇപ്പോഴും കാണാനില്ല. അതിനാല്‍ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.
അയല്‍രാജ്യമായ മ്യാന്‍മറിലെ വംശീയ ഉന്മൂലനത്തില്‍ നിന്ന് രക്ഷപ്പെടാനായി ബംഗ്ലാദേശിലേക്ക് നിരവധി റോഹിംഗ്യന്‍ അഭിയാര്‍ത്ഥികള്‍ പാലായനം ചെയ്തിരുന്നു. നിരവധി റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല