സ്വന്തം ലേഖകൻ: ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് വാക്‌സിന് റഷ്യ സ്പുട്‌നിക് വി എന്ന് പേരിട്ടു. വിദേശ മാര്‍ക്കറ്റില്‍ ഈ പേരിലാകും റഷ്യന്‍ വാക്‌സിന്‍ അറിയപ്പെടുക. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചുകൊണ്ടാണ് വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന പേരിട്ടത്.
ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലക്കും കൊവിഡിനെതിരായ ഒരു വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിലും റഷ്യ നേടിയ വിജയത്തെ ഇത് പരാമര്‍ശിക്കുന്നുവെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് പറഞ്ഞു. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകള്‍ ഇതിനോടകം ഓര്‍ഡര്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍ ആണ് വാക്‌സിന്റെ ഒദ്യോഗിക പ്രഖ്യാപനം നടത്തിയത്. രണ്ട് മാസത്തില്‍ താഴെയുള്ള പരിശോധനകള്‍ മാത്രമാണ് വാക്‌സിന് നടത്തിയിട്ടുള്ളത്. തിടുക്കത്തിലുള്ള റഷ്യയുടെ വാക്‌സിന്‍ ഉത്പാദനത്തില്‍ ചില വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
കൊറോണ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്തിയ ലോകത്തിലെ ആദ്യത്തേതായി രാജ്യമായി റഷ്യ മാറിയെന്ന വാർത്തകൾ യുഎസിനെ അസ്വസ്ഥമാക്കുന്നുണ്ട്. വാക്‌സിന്‍ വികസപ്പിക്കുന്നതിനായി കോടിക്കണക്കിനു ഡോളറും ഒരു ഡസന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളേയും യുഎസ് ആശ്രയിക്കുന്ന സ്ഥാനത്താണ് റഷ്യൻ വിജയം.
“ഒരു വാക്‌സിന്‍ കണ്ടെത്തുന്നതില്‍ ഒന്നാമതായിരിക്കുക എന്നതല്ല വലിയ കാര്യം, മറിച്ചത് ഒരു വാക്‌സിന്‍ ഉണ്ടായിരിക്കുക എന്നതാണ്. അതും തികച്ചും സുരക്ഷിതവും ഫലപ്രദവുമായ ഒന്ന്,” ചൊവ്വാഴ്ച റഷ്യന്‍ പ്രഖ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, യുഎസ് ആരോഗ്യസേവന സെക്രട്ടറി അലക്‌സ് അസര്‍ എബിസിയുടെ ‘ഗുഡ് മോര്‍ണിംഗ് അമേരിക്ക’ യില്‍ പറഞ്ഞു,
കൊവിഡ് വാക്സിൻ പ്രഖ്യാപനം ദേശീയ അഭിമാനത്തിന്റെ പ്രതീകമായി മാറാനും രാഷ്ട്രീയമായി വലിയൊരു മുന്നേറ്റമുണ്ടാക്കാനും പുടിനെ സഹായിക്കും. യുഎസും സോവിയറ്റ് യൂണിയനും തമ്മിൽ ബഹിരാകാശരംഗത്തെ ശീതസമരത്തിന് തുടക്കമിട്ട “സ്പുട്നിക്ക്” എന്ന പേരു തന്നെ വാക്സിന് നൽകി പുടിൻ അതിന്റെ സൂചന നൽകുകയും ചെയ്തു.
“ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹമായ, സോവിയറ്റ് യൂണിയന്റെ ‘സ്ഫുട്നിക്’ എപ്രകാരമാണോ മനുഷ്യരാശിയെ ബഹിരാകാശത്തേക്കു നയിച്ചത് അതുപോലെ റഷ്യയുടെ പുതിയ വാക്സീൻ മാസ്‌കുകളും ഐസലേഷനുമില്ലാത്ത ലോകത്തേക്ക് ജനങ്ങളെ കൈപിടിച്ചു നയിക്കും,” ലോകത്തിലെ തന്നെ ആദ്യ കൊവിഡ് വാക്സീനെന്ന പ്രഖ്യാപനത്തോടെ റഷ്യ പുറത്തിറക്കിയ സ്‌ഫുട്‌നിക്–5 വാക്സീന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നൽകിയ വിവരണമായിരുന്നു ഇത്.
റഷ്യയിലെ ഗമെലയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്സീൻ വികസിപ്പിച്ചെടുത്തത്. നിർമാണഘട്ടത്തിൽ ഗം–കൊവിഡ്–വാക്–ലിയോ (Gam-COVID-Vac Lyo) എന്നായിരുന്നു വാക്സീന് നൽകിയിരുന്ന പേര്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല