സ്വന്തം ലേഖകൻ: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതായി റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് അറിയിച്ചു. ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്‍ വാര്‍ഷിക പ്രസംഗത്തില്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു രാജി. പ്രസിഡന്റ് പുതിന്‍ രാജി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മന്ത്രിമാരോട് നിര്‍ദേശിച്ചു.
റഷ്യയിലെ നിലവില്‍ നിയമ പ്രകാരം പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്ന ആളാണ് പ്രധാനമന്ത്രി. എന്നാല്‍ പുതുതായി രൂപവത്കരിക്കുന്ന നിയമത്തില്‍ പാര്‍ലമെന്റിന്റെ അധോ സഭയുടെ അംഗീകാരം വേണം.
രാജിവെച്ച മെദ്‌വദേവിനെ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്ന തസ്തിക സൃഷ്ടിച്ച് അവിടെ നിയമിക്കുമെന്നാണ് പുതിന്‍ അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിന്റെ നിയന്ത്രണത്തില്‍ തന്നെയാകും തിരഞ്ഞെടുപ്പുകളും മറ്റുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് തവണ മാത്രമേ ഒരാള്‍ പ്രസിഡന്റ് ആവാന്‍ സാധിക്കൂ, പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആള്‍ കര്‍ശനമായ പശ്ചാത്തല നിബന്ധനകള്‍ പാലിക്കണം. പ്രധാനമന്ത്രിയേയും മന്ത്രിസഭയേയും പാര്‍ലമെന്റാകും തിരഞ്ഞെടുക്കുക. തുടങ്ങിയ മാറ്റങ്ങളാണ് ഭരണഘടനയില്‍ വരുത്താന്‍ പോകുന്നതെന്നാണ് പുതിന്‍ അറിയിച്ചിരുന്നത്. അതേ സമയം പുതിന്‍ നാലാം തവണയാണ് റഷ്യന്‍ പ്രസിഡന്റ് പദം കൈയ്യാളുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല