സ്വന്തം ലേഖകൻ: റഷ്യയിലെ ചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് കൊലപാതകക്കേസില്‍ അറസ്റ്റിലായി. ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീണതാവാമെന്നാണ് പോലീസ് നിഗമനം.
പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫ്ളാറ്റില്‍ നിന്ന് വേര്‍പെട്ട നിലയില്‍ തലയും ശരീരവും കണ്ടെത്തിയിട്ടുണ്ട്. കൊലചെയ്യപ്പെട്ടത് ഒലെഗിന്റെ കാമുകി അനസ്‌തേസ്യ യെഷെങ്കോയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുപത്തിനാലുകാരിയായ അനസ്‌തേസ്യ അറുപത്തിമുന്നുകാരനായ ഒലെഗുമായി കുറച്ചു നാളായി പ്രണയത്തിലായിരുന്നു. ഇരുവര്‍ക്കുമിടയിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഒലെഗ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.
ഒലെഗിന്റെ ബന്ധുവായ യുവതിയാണ് കൊല്ലപ്പെട്ടതെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് അനസ്‌തേസ്യയെ കൊല ചെയ്തതായി ഇദ്ദേഹം വെളിപ്പെടുത്തിയത്. നദിയിലെ തണുത്ത വെള്ളത്തില്‍ ദീര്‍ഘനേരം കിടക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലായ ഒലെഗ് ഇപ്പോള്‍ ചികിത്സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല