സ്വന്തം ലേഖകൻ: റിയാദിലെ പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യ മന്ത്രാലയം. മുപ്പത്തിഅയ്യായിരം പക്ഷികളെയാണ് വൈറസ് ബാധയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
റിയാദിലെ ഹുറൈമിലയിലാണ് കോഴി ഫാമിൽ പക്ഷിപ്പനി കണ്ടെത്തിയത്. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയമാണ് പക്ഷിപ്പനി പടര്‍ന്നതായി കണ്ടെത്തിത്. ഇതിനെത്തുടര്‍ന്ന് രോഗബാധിതരായ പക്ഷികളുമായി സമ്പർക്കം പുലർത്തിയിരുന്ന 35,000 പക്ഷികളെ നശിപ്പിച്ചു. ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമായ H5N8 എന്ന ബേർഡ് ഫ്ലു വൈറസ് ആണ് കണ്ടെത്തിയത്.
ഇത് പക്ഷികളെ മാത്രമെ ബാധിക്കൂ എന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബാഅൽ ഖലീൽ വ്യക്തമാക്കി. എങ്കിലും പരിസ്ഥിതി ഘടനയെ ബാധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കോഴി കർഷകരും ഫാം ജീവനക്കാരുമടക്കം ജാഗ്രത പാലിക്കണം.
പ്രതിരോധ നടപടികൾ കൈകൊള്ളുകയും വേണം. പുതുതായി പക്ഷികളെ വിൽപ്പനക്കായി എത്തിക്കുന്നതും പക്ഷികളെ വേട്ടായാടുന്നതും പാടില്ലെന്നും നിർദ്ദേശിച്ചു. അന്വേഷണങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല