സ്വന്തം ലേഖകൻ: യു.എ.ഇയിൽ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈ സബീൽ കൊട്ടാരത്തിൽ സ്വീകരിച്ചു.
അബൂദബി ഖസ്ർ അൽ വതനിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ നടന്ന സൗദി-ഇമറാത്തി ഏകോപന സമിതിയുടെ രണ്ടാം യോഗത്തിൽ ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ, വിജ്ഞാനം, മനുഷ്യവികസനം, സൈന്യം എന്നിവയിൽ സമ്പൂർണ സംയോജനത്തിനും സഹകരണത്തിനും ആവശ്യമായ വിവിധ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
യു.എ.ഇയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ‘സൗദി അറേബ്യയുടെ ഹൃദയത്തിനും ആത്മാവിനുമൊപ്പം യു.എ.ഇ എന്നും കൂടെയുണ്ട്’ എന്ന യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ വാക്കുകളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന്റെ അടിത്തറ ഇരു നേതാക്കളും ഊട്ടിയുറപ്പിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങൾ എല്ലാ നിലപാടുകളിലും കഴിഞ്ഞ ദശകങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിനെക്കാൾ സുദൃഢമായ ഐക്യത്തിൽ മുന്നോട്ടുപോകുമെന്നും ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല