സ്വന്തം ലേഖകൻ: സൗദി അറേബ്യയെ പ്രകോപിപ്പിക്കാന്‍ ഇറാന്റെ നീക്കം. ഇറാന്റെ മൂന്ന് കപ്പലുകള്‍ അതിര്‍ത്തി ലംഘിച്ച് സൗദി അറേബ്യയുടെ മേഖലയിലേക്ക് കടന്നു. താക്കീതുകള്‍ അവഗണിച്ച് കടന്നുവന്ന കപ്പലുകള്‍ക്ക് നേരെ സൗദി അതിര്‍ത്തി സേന വെടിവച്ചു. സൗദിയിലെയും ഇറാനിലെയും വാര്‍ത്താ ഏജന്‍സികള്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു.
ഏറെ കാലമായി മേഖല ശാന്തമായിരുന്നു. യമനിലെ ഹൂത്തികളെ ഉപയോഗിച്ച് ഇറാന്‍ സൗദിക്കെതിരെ ചില നീക്കങ്ങള്‍ നടത്താറുണ്ടെങ്കിലും കപ്പലുകളുടെ കടന്നുകയറ്റം സൗദി അറേബ്യ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇറാനില്‍ നിന്ന് മൂന്ന് കപ്പലുകളാണ് അതിര്‍ത്തി ലംഘിച്ച് സൗദിയിലേക്ക് കടന്നത്. ഇവ ശ്രദ്ധയില്‍പ്പെട്ട ഉടനെ സൗദി സൈനികര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ശേഷം താക്കീത് ശബ്ദം പുറപ്പെടുവിച്ചു. എങ്കിലും പിന്‍മാറാന്‍ തയ്യാറാകാതെ വന്നതോടെ വെടിയുതിര്‍ത്തു.
പേര്‍ഷ്യന്‍ കടലിനോട് ചേര്‍ന്ന അതിര്‍ത്തിയിലാണ് ഇറാന്‍ കപ്പലുകള്‍ കടന്നുകയറാന്‍ ശ്രമിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമെന്ന് സൗദി അതിര്‍ത്തി സേനാ വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. പിന്‍മാറുന്നില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് വെടിവച്ചതെന്ന് സൈന്യം അറിയിച്ചു.
വെടിയുതിര്‍ത്ത ശേഷമാണ് ഇറാന്റെ കപ്പലുകള്‍ പിന്മാറാന്‍ തയ്യാറായത്. അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ ഏത് രാജ്യത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും സൗദി സൈന്യം അറിയിച്ചു. അതേസമയം, ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മറ്റൊരു രൂപത്തിലാണ്.
ഇറാനിലെ മൂന്ന് മല്‍സ്യബന്ധന ബോട്ടുകളാണ് സൗദി അതിര്‍ത്തിയില്‍ കയറിയതെന്ന് ഫിഷറീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിലെ മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിരമാലകള്‍ ശക്തമായതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടക്കേണ്ട സാഹചര്യമുണ്ടായത്. സൗദി സൈന്യത്തിന്റെ വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ട് യമനിലെ ഹൂത്തികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. എട്ട് ഡ്രോണുകളും മൂന്ന് ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എന്നാല്‍ സൈന്യത്തിന്റെ അവരോചിത ഇടപടെല്‍ കാരണം എല്ലാ തകര്‍ത്തു.
ഭീകരാക്രമണ ശ്രമമാണ് നടന്നതെന്ന് സൗദി മന്ത്രിസഭ പ്രതികരിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആയിരങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന മേഖലയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. റിയാദിനോട് ചേര്‍ന്ന പ്രദേശത്ത് രണ്ട് സ്‌ഫോടന ശബ്ദമുണ്ടായി. മിസൈലുകള്‍ സൗദി സൈന്യം വെടിവച്ചിടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല