സ്വന്തം ലേഖകൻ: സൌദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസ വിവരങ്ങള്‍ ഇനിമുതല്‍ തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണം. ഹിജാര്‍പോര്‍ട്ടല്‍ വഴി ജനുവരി ഒന്നിന് മുന്‍പ് മുഴുവന്‍ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുന്ന നടപടി പൂര്‍ത്തിയാക്കണം. നടപടി പൂര്‍ത്തിയാക്കാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പിന്നീട് പുതുക്കി നല്‍കില്ല എന്ന് മന്ത്രാലയം അറിയിച്ചു.
കൊവിഡ് സാഹചര്യത്തില്‍ സൌദിയിലെ ജോലിക്കാരുടെ താമസ സ്ഥലവും ചുറ്റുപാടുകളും വിലയിരുത്താന്‍ സൌദി തൊഴില്‍ മന്ത്രാലയയം ഒരു പ്രത്യേക സമിതിയെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇതു സംബന്ധമായ പുതിയ അറിയിപ്പ് തൊഴില്‍ മന്ത്രാലയം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ദീകരിച്ചു.
ഇതനുസരിച്ച് ജോലിക്കാര്‍ താമസിക്കുന്ന കെട്ടിടം ഹിജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍ മന്ത്രാലയത്തിന് സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരത്തില്‍ അഡ്രസിനുപുറമേ തൊഴിലാളികളുടെ താമസ സൗകര്യങ്ങളുടെ വിവരങ്ങളും നല്‍കണം. തൊഴിലാളികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായിരിക്കുമെന്നും ജനുവരി ഒന്നിനു മുന്‍പ് ജോലിക്കാരുടെ താമസവിവരങ്ങളും മറ്റും നല്‍കാത്ത സ്ഥാപനങ്ങളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദ് ചെയ്യുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല