സ്വന്തം ലേഖകൻ: സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് മെര്‍സ് കൊറോണ വൈറസെന്ന് സ്ഥിരീകരണം. അസീര്‍ നാഷണല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടു. കൊറോണ വൈറസ് ബാധമൂലം ചൈനയിലെ വുഹാനില്‍ മെഡിക്കല്‍ കോളജില്‍ കുടുങ്ങിയ മലയാളികളുള്‍പ്പെടെയുള്ള 46 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരാണ്. ചൈനയില്‍ നിന്നെത്തി പനി ബാധിച്ച യുവാവ് എറണാകുളത്ത് ആശുപത്രിയിലും വിദ്യാര്‍ഥി കോട്ടയത്തും നിരീക്ഷണത്തിലാണ്.
സൗദിയിലെ അല്‍ഹയാത്ത് ആശുപത്രിയില്‍ പരിശോധനയ്‍ക്ക് വിധേയമായ നൂറിനടുത്ത് നഴ്സുമാരില്‍ ഒരാളില്‍ മാത്രമാണ് മെര്‍സ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിക്കപ്പെട്ട മലയാളി നഴ്സിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതായും ആശുപത്രി അറിയിച്ചു. നിരീക്ഷണത്തിലായിരുന്ന മുപ്പതോളം നഴ്സുമാരില്‍ ഏഴുപേര്‍ ഒഴികെ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു. മാരകമായ പത്തുവൈറല്‍ രോഗങ്ങളില്‍ പെടുന്ന മെര്‍സ് കൊറോണ വൈറസ് ബാധിച്ച് 2012ല്‍ സൗദിയില്‍ 900 പേരാണ് മരിച്ചത്.
കൊറോണ വൈറസ് ബാധമൂലം ചൈനയിലെ വുഹാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ 46 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന് ബെജിങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ ഇന്ത്യന്‍ എംബസിയിലെ റിപ്പബ്ളിക് ദിനാഘോഷം മാറ്റിവച്ചു. അതിനിടെ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിനെ പനിയെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ സ്രവം പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്‍ക്ക് അയയ്‍ക്കും. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥി കോട്ടയത്തും നിരീക്ഷണത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല