സ്വന്തം ലേഖകൻ: സൌദിയിലെ പ്രവാസികള്‍ സൌദിയില്‍ നിന്നും വിദേശത്തേക്ക് പോയി തിരിച്ചുവരാനുള്ള അനുമതി പത്രമായ റീ എന്‍ട്രിക്കുള്ള ഫീസ് പ്രവാസികള്‍ തന്നെ വഹിക്കേണ്ടിവരും. അടുത്ത മാര്‍ച്ച് മുതല്‍ ഇതുസംബന്ധമായ ഉത്തരവ് പ്രാബല്യത്തില്‍ വരും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് വലിയ ബാധ്യതയായി മാറും.
സൌദി അറേബ്യയില്‍ പുതിയ തൊഴില്‍ നിയമ പരിഷ്‌കരണം നടപ്പില്‍ വരികയാണ്. അടുത്ത മാര്‍ച്ച് മാസം മുതലാണ് നിയമഭേദഗതി പ്രാബല്യത്തില്‍ വരിക. പുതിയ ഭേദഗതി പ്രകാരം വിദേശ തൊഴിലാളി അവധിക്കായി സൌദിക്കുവെളിയില്‍, അതായത് നാട്ടിലേക്കു പോയി തിരികെ വരുവാനുള്ള റീഎന്‍ട്രി ഫീസ് തൊഴിലാളി സ്വയം വഹിക്കണം. നിലവില്‍ റീഎന്‍ട്രി ഫീസ് തൊഴിലുടമയാണ് വഹിക്കുന്നത്.
കുറഞ്ഞത് രണ്ട് മാസത്തെ അവധിക്ക് സൌദിയില്‍നിന്നും നാട്ടലേക്കുപോയി വരാനുള്ള റീ എന്‍ട്രി ഫീസ് 200 റിയാല്‍ ആണ്. അതേസമയം, രണ്ട് മാസത്തില്‍ കൂടുതലുള്ള ഓരോ മാസത്തിനും നൂറ് റിയാല്‍ വീതം കൂടുതലായി അടക്കേണ്ടത്.
മാര്‍ച്ച് മുതല്‍ പ്രാബല്യത്തിലാവുന്ന നിയമഭേദഗതിയില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്ന് സൌദി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍റാജ്ഹി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ആറ് വരെയാണ് തൊഴില്‍ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമുള്ളത്. എല്ലാ വിദേശ തൊഴിലാളികള്‍ക്കും എഴുതപ്പെട്ട നിശ്ചിത കാലാവധിയുള്ള തൊഴില്‍ കരാറുകള്‍ നിര്‍ബന്ധമാക്കുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല