സ്വന്തം ലേഖകൻ: സൗദിയില്‍ ഞായറാഴ്ച മുതല്‍ നടപ്പിലാക്കുന്ന മധുര പാനീയങ്ങള്‍ക്കുള്ള അധിക നികുതിയില്‍ ഫ്രഷ് ജ്യൂസുകളും, പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന പാനിയങ്ങളും ഉള്‍പ്പെടില്ലെന്ന് അതോറിറ്റി. സകാത്ത്, നികുതി അതോറിറ്റിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
രാജ്യത്ത് ആരോഗ്യത്തിന് ഹാനികരമാകുന്ന പദാര്‍ഥങ്ങളടങ്ങിയ പാനിയങ്ങള്‍ക്കുള്ള അധിക നികുതി ഞായറാഴ്ച മുതല്‍ നടപ്പിലാകും. ചില്ലറ വില്‍പ്പന വിലയുടെ അമ്പത് ശതമാനം തുകയാണ് അധിക നികുതിയായി ചുമത്തുക. അധിക നികുതിയുടെ പരിധിയില്‍ പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ബിവറേജുകളും ഫ്രഷ് ജ്യൂസുകളും ഉള്‍പെടില്ലെന്ന് സകാത്ത് നികുതി അതോറിറ്റി വ്യക്തമാക്കി.
പഞ്ചസാരയും മധുരം നല്‍കുന്ന മറ്റു പദാര്‍ത്ഥങ്ങളും ചേര്‍ക്കാത്ത ജ്യൂസുകള്‍, മധുരം ചേര്‍ക്കാത്ത ദ്രാവക രൂപത്തിലുള്ള പദാര്‍ഥങ്ങള്‍ കുട്ടിചേര്‍ത്തുണ്ടാക്കുന്ന പാനിയങ്ങള്‍, പാല്‍ ഉല്‍പന്നങ്ങള്‍, എഴുപത്തിയഞ്ച് ശതമാനത്തില്‍ കുറയാത്ത പാല്‍ ചേര്‍ത്ത പാനിയങ്ങള്‍, സോയാ ഡ്രിങ്ക് പോലുള്ളവ എന്നിവക്കും അതിക നികുതി ബാധകമല്ലെന്ന് സകാത്ത് നികുതി അതോറിറ്റി വ്യക്തമാക്കി.
ബേബി ഫുഡ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയറ്റ് ഫുഡ്, പോഷകാഹാര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാനീയങ്ങള്‍, സാന്ദ്രീകൃത ലായനികള്‍ എന്നിവക്കും നികുതി ബാധകമായിരിക്കില്ല. രണ്ട് വര്‍ഷം മുമ്പാണ് രാജ്യത്ത് സെലക്ടീവ് ടാക്‌സ് സമ്പ്രദായം നിലവില്‍ വന്നത്. സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കുമാണ് നിലവില്‍ അധിക നികുതി ചുമത്തി വരുന്നത്. ഇതോടെ ഇവയുടെ ഇറക്കുമതിയിലും വില്‍പനയിലും വന്‍തോതില്‍ ഇടിവുണ്ടായതായാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല