സ്വന്തം ലേഖകൻ: യാത്രക്കിടയിൽ കുറഞ്ഞ സമയം സൗദി അറേബ്യയിൽ തങ്ങാനും സന്ദർശിക്കാനും അനുവദിക്കുന്ന ട്രാൻസിറ്റ് വിസ സംവിധാനം നടപ്പായി. വിദേശികൾക്ക് ഹ്രസ്വകാലാവധിയുള്ള സന്ദർശന വിസകൾ അനുവദിക്കുന്നതാണ് ഇത്. വിസിറ്റ്, ഹജ്ജ്, ട്രാൻസിറ്റ് വിസ സംവിധാനത്തിൽ വരുത്തിയ ഭേദഗതിയെ കുറിച്ച് സർക്കാർ ഗസറ്റായ ഉമ്മുൽഖുറ പത്രത്തിൽ നൽകിയ പരസ്യത്തിലാണ് ഇക്കാര്യം പറയുന്നത്.
വിമാനം, കപ്പൽ, കരമാർഗങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് സൗദിയിൽ ഇറങ്ങാനും 48 മുതൽ 96 മണിക്കൂർ വരെ തങ്ങാനും അനുവദിക്കുന്ന ട്രാൻസിറ്റ് വിസിറ്റ് വിസകളാണ് അനുവദിക്കുന്നത്.48 മണിക്കൂർ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂർ കാലാവധിയുള്ളതിന് 300 റിയാലുമാണ് ഫീസ്. ഇത്തരത്തിൽ ഹ്രസ്വകാല സന്ദർശക വിസകൾ അനുവദിക്കാൻ സൗദി മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു.
അതാണ് പ്രാബല്യത്തിലായത്. മറ്റെവിടേക്കുമുള്ള യാത്രക്കിടയിൽ സൗദി അറേബ്യയിൽ ഇറങ്ങാനും അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ രാജ്യത്ത് സഞ്ചരിക്കാനും അനുമതി ലഭിക്കുന്നത് യാത്രികർക്ക് വലിയ അനുഗ്രഹമായിരിക്കും. വിനോദ സഞ്ചാരികൾക്ക് പ്രത്യേകിച്ചും. പരമാവധി നാലുദിവസം വരെ ഇങ്ങനെ സൗദിയിൽ തങ്ങുകയോ സഞ്ചരിക്കുകയോ ചെയ്യാനാവും. ബിസിനസുകാർക്കും ഇത് സൗകര്യപ്രദമാണ്. വേഗത്തിൽ ഒരു ഹ്രസ്വസന്ദർശനം നടത്തി പോകാനാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല