സ്വന്തം ലേഖകൻ: എമിറേറ്റിലെ താമസ മേഖലകളിൽ സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുങ്ങി. ആരോഗ്യ മന്ത്രാലയവും ഷാർജ പൊലീസും ചേർന്നു നടത്തുന്ന പരിശോധനയ്ക്ക് അൽ നഹ്ദയിൽ തുടക്കമായി. നിശ്ചിത ദിവസങ്ങളിൽ ഓരോ മേഖലയിലും മെഡിക്കൽ സംഘം മൊബൈൽ യൂണിറ്റുകളിൽ എത്തി പരിശോധിക്കും. ഒരു ദിവസം 200 പേരെ പരിശോധിക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സേവനം ലഭ്യമാണ്.
ഓരോ സ്ഥലത്തും 10 ദിവസം മൊബൈൽ യൂണിറ്റ് ഉണ്ടാകും. താമസ മേഖലകളിലെ പാർക്കുകളിലാണ് പരിശോധനയെന്ന് ഷാർജ പൊലീസ് ഡയറക്ടർ മേജർ അബ്ദുൽ റഹ്മാൻ ബു ഗാനിം പറഞ്ഞു. താമസക്കാരെ 2 ദിവസം മുൻപ് അറിയിക്കും. പരിശോധനയ്ക്കു വരുമ്പോൾ എമിറേറ്റ്സ് ഐഡി കൊണ്ടുവരണം. അകലം പാലിക്കുന്നതടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമേകുന്ന നടപടിയാണിത്. ആശുപത്രികളിൽ പരിശോധനയ്ക്ക് 300 മുതൽ 400 ദിർഹം വരെ ചെലവ് വരും.
ഷാർജയിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും അതിവേഗ സംവിധാനമുണ്ട്. വടക്കൻ മേഖലയിലുള്ളവരുടെ കൂടി സൗകര്യാർഥം അൽ വാസിത് സെന്റർ, ദൈദ് സെന്റർ, അൽ ലുലുയിയ സെന്റർ എന്നിവിടങ്ങളിൽ നൂതന സംവിധാനങ്ങളൊരുക്കിയിരുന്നു. 24 മണിക്കൂറും സേവനം ലഭ്യമാണ്. ഇതര രോഗങ്ങൾക്കും ചികിത്സ തേടാം. കുവൈത്ത് ഹോസ്പിറ്റൽ, ഖോർഫക്കാൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ കോവിഡ് ചികിത്സയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിദഗ്ധ മെഡിക്കൽ സംഘത്തിനാണ് ചുമതല. സ്വകാര്യ ആശുപത്രികളും പൂർണ്ണ സജ്ജമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല