സ്വന്തം ലേഖകൻ: വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം. സഹപാഠികളും രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്ത്. സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) പാമ്പു കടിയേറ്റു മരിക്കുകയായിരുന്നു. അതേസമയം കൃത്യ സമയത്ത് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.
ക്ലാസിൽ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. സ്വന്തമായി വാഹനമുള്ള അദ്ധ്യാപകര്‍ ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. പിതാവ് വീട്ടില്‍ നിന്നെത്തയതിനു ശേഷം സ്വന്തം വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സഹപാഠികള്‍. ബത്തേരി ഗവ. സർവജന സ്കൂളിലാണ് സംഭവം
ജനരോഷം ശക്തമായതോടെ സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു..
അതേ സമയം സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടർന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല