സ്വന്തം ലേഖകൻ: അനുരാധപുരയിലെ പുരാതനക്ഷേത്രത്തിൽ വച്ച് ഗോട്ടബയ രാജപക്സെ ശ്രീലങ്കയുടെ പ്രസിഡന്റായി അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിസി 140 ൽ പണികഴിപ്പിച്ചതാണ് ഈ ബുദ്ധക്ഷേത്രം നിഷ്പക്ഷതയിൽ ഊന്നിയ വിദേശനയം പിന്തുടരുമെന്നും വൻശക്തികൾ തമ്മിലുള്ള തർക്കങ്ങളിൽ കക്ഷി ചേരില്ലെന്നും ആദ്യ പ്രസംഗത്തിൽ ഗോട്ടബയ വ്യക്തമാക്കി.
പൂർണ പിന്തുണ നൽകിയ സിംഹള ജനതയ്ക്കു നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, തമിഴ്, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സഹകരണം അഭ്യർഥിച്ചു. ഇന്ത്യയെക്കാളേറെ ചൈനയോട് കൂടുതൽ അടുപ്പമുള്ള നേതാവാണ് രാജപക്സെ. സഹോദരനും ശ്രീലങ്കൻ പൊതുജന പെരുമന (എസ്എൽപിപി) പാർട്ടി നേതാവുമായ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സത്യപ്രതിജ്ഞാവേദിയായി റുവൻവേലി സെയായിലെ ബുദ്ധ കേന്ദ്രം തെരഞ്ഞെടുത്തത് പ്രത്യേക സന്ദേശം നൽകാനാണ്. ബുദ്ധമതക്കാരുടെ പിന്തുണയാണ് തനിക്ക് കരുത്തു പകർന്നതെന്ന് ഗോട്ടാഭയ ഇതിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. തമിഴ് രാജാവ് എല്ലാറയെ പരാജയപ്പെടുത്തി ബിസി 140ൽ ദുത്തുഗെമുനു എന്ന സിംഹളരാജാവ് സ്ഥാപിച്ച ഈ ബുദ്ധവിഹാരത്തിലെ സ്തൂപം ഏറെ പ്രസിദ്ധമാണ്.
മുസ്‌ലിം, തമിഴ് ന്യൂനപക്ഷങ്ങൾക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നു വ്യക്തമാക്കിയ ഗോട്ടാഭയ തന്നെ വിജയിപ്പിച്ചതിന് ഭൂരിപക്ഷ സിംഹളർക്ക് നന്ദി പറഞ്ഞു. ബുദ്ധമതക്കാർക്ക് മുൻഗണന നൽകുമെന്നും പറഞ്ഞു. തമിഴ്പുലികളെ ഉന്മൂലനം ചെയ്ത് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തിയ മുൻ പ്രതിരോധ സെക്രട്ടറിയായ ഗോട്ടാഭയ എതിരാളി സജിത് പ്രേമദാസയെക്കാൾ 13ലക്ഷം വോട്ട് അധികം നേടിയാണ് അധികാരത്തിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല