സ്വന്തം ലേഖകൻ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കവെ ശ്രീലങ്കന്‍ പീപ്പിള്‍സ് ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ഥി ഗോതാബായ രാജപക്‌സെയ്ക്ക് മുന്‍തൂക്കം പ്രവചിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധര്‍. ഭരണത്തിലുള്ള മുന്നണിയായ യുണൈറ്റഡ് നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി സജിത്ത് പ്രേമദാസയും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഗോതാബായയ്ക്ക് അനുകൂലമാണെന്നാണ് പ്രവചനം.
1.59 കോടി വോട്ടര്‍മാരുള്ള ശ്രീലങ്കയില്‍ ശനിയാഴ്ച രാവിലെ 7 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. മുന്‍ പ്രസിഡന്റ് മഹേന്ദ്ര രാജപക്‌സെയുടെ സഹോദരന്‍ കൂടിയായ ഗോതാബായ ശ്രീലങ്കയില്‍ തമിഴ് പുലികളും സര്‍ക്കാരും തമ്മില്‍ ആഭ്യന്തര യുദ്ധം നടന്ന സമയത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു.
ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന് അവസാനം കുറിച്ച 2009ല്‍ മാത്രം രാജ്യത്ത് 2000 പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. എല്‍.ടി.ടി.ഇ തുടച്ചുനീക്കി ശ്രീലങ്കയില്‍ സാധാരണ ജീവിതം തിരികെ കൊണ്ടുവന്നതിന്റെ കീര്‍ത്തി മഹിന്ദ്ര രാജപക്‌സെയ്ക്കാണെങ്കിലും അന്ന് നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ രാജപക്‌സെ സഹോദരന്‍മാരുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.
ശ്രീലങ്കയിലെ ന്യൂനപക്ഷമായ തമിഴ്-മുസ്ലിം വിഭാഗങ്ങളുടെ വോട്ടുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മുസ്ലിം വോട്ടര്‍മാരുമായി വരികയായിരുന്ന ബസുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായി. ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അതേ സമയം അക്രമികള്‍ ടയറുകള്‍ കത്തിച്ചും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചും നൂറിലധികം വാഹനങ്ങളുള്ള വ്യൂഹത്തെ തടഞ്ഞ് നിര്‍ത്താനുള്ള ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല