സ്വന്തം ലേഖകൻ: മരണപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള ആഴ്ചയില്‍ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് ഗൂഗിളില്‍ നിരന്തരം സേര്‍ച്ച് ചെയ്തത് മൂന്ന് കാര്യങ്ങള്‍. വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന്റെ സ്വന്തം പേര്, സുശാന്ത് മരിക്കുന്നതിന് ഒരാഴ്ച മുന്നേ ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിശാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍, എന്നീ കാര്യങ്ങളാണ് സുശാന്ത് തുടര്‍ച്ചയായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ജൂണ്‍ 14 ന് സ്വന്തം പേര് ഗൂഗിള്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കലിന ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. മുംബൈ പൊലീസിന്റെ അന്വേഷണത്തെച്ചൊല്ലി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മഹാരാഷ്ട്രയിലും ബീഹാറിലും സുശാന്തിന്റെ മരണം വന്‍ രാഷ്ട്രീയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരോപണം നിരവധി അഭ്യൂഹങ്ങൾക്കും വഴിയൊരുക്കി.
സുശാന്തിന് ബൈപോളാര്‍ അസുഖമുണ്ടായിരുന്നെന്നും അദ്ദേഹം അതിന്റെ ചികിത്സയിലായിരുന്നെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗാണ് തങ്ങളുടെ അന്വേഷണത്തില്‍ സുശാന്തിന് ബൈപോളാര്‍ അസുഖമുണ്ടായിരുന്നതായി കണ്ടെത്തിയെന്ന് പറഞ്ഞിരിക്കുന്നത്.
“അദ്ദേഹത്തിന് ബൈപോളാര്‍ എന്ന അസുഖമുണ്ടായിരുന്നതായാണ് മനസിലാക്കുന്നത്. അദ്ദേഹം അതിന്റെ ചികിത്സയിലായിരുന്നു. മരുന്നും കഴിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കാരണമെന്താണെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്,” കമ്മീഷണര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല