സ്വന്തം ലേഖകൻ: വീക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയ്‌ക്കെതിരായ ബലാല്‍സംഗ പരാതിയുടെ അന്വേഷണം സ്വീഡന്‍ അവസാനിപ്പിച്ചു. ശക്തമായ തെളിവുകളുടെ അഭാവത്തിലാണിത്. സ്വീഡിഷ് ചീഫ് പ്രോസിക്യൂട്ടര്‍ ഈവ മേരി പെര്‍സണാണ് സ്‌റ്റോക്ക്‌ഹോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.
ഇക്കഴിഞ്ഞ മേയിലാണ് അസാഞ്‌ജെയ്‌ക്കെതിരായ ലൈംഗികപീഡന പരാതിയില്‍ സ്വീഡന്‍ പുനരന്വേഷണം ആരംഭിച്ചത്. 2017ല്‍ പരാതിയിന്മേലുള്ള അന്വേഷണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴ് സാക്ഷികളെയാണ് ചോദ്യം ചെയ്തതെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
ബലാല്‍സംഗ ആരോപണം ഉള്‍പ്പെടെ നാല് ലൈംഗിക അതിക്രമ പരാതികളാണ് ജൂലിയന്‍ അസാഞ്‌ജെയ്‌ക്കെതിരെ ഉയര്‍ന്നിരുന്നത്. ഇവയെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്‌ജെയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല