സ്വന്തം ലേഖകൻ: ഖത്തറിലേക്ക് തിരിച്ചെത്തുന്നവർ ക്വാറന്റീൻ വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.സ്വയം സംരക്ഷിക്കുന്നതിനൊപ്പം കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം വ്യക്തികൾക്കുണ്ടെന്നും മന്ത്രാലയം ട്വീറ്റിലൂടെ ഓർമപ്പെടുത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വ്യക്തിയുടെ മൊബൈലിൽ ഇഹ്‌തെറാസ് ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം.
ക്വാറന്റീൻ ആരംഭിക്കുന്ന ദിവസം മുതൽ ആപ്ലിക്കേഷനിൽ പ്രൊഫൈൽ നിറം മഞ്ഞയായിരിക്കും. കൊവിഡ് പരിശോധന നെഗറ്റീവ് ആയി ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ മാത്രമേ പ്രൊഫൈൽ നിറം പച്ചയാകുകയുള്ളു. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ കുടുംബാംഗങ്ങളുമായി യാതൊരു വിധത്തിലുമുള്ള സമ്പർക്കം പാടില്ല. വീട്ടിൽ ഒറ്റയ്ക്ക് മുറിയിൽ താമസിക്കണം. മതിയായ വായുസഞ്ചാരമുള്ള മുറിയായിരിക്കണം. സന്ദർശകരെ വീട്ടിലേക്ക് അനുവദിക്കാനും പാടില്ല. ക്വാറന്റീൻ കഴിയുന്നത് വരെ പുറത്തിറങ്ങാനും പാടില്ല.
വ്യക്തിശുചിത്വം, ശാരീരിക അകലം ഉൾപ്പെടെയുള്ള മുൻകരുതൽ പാലിച്ചിരിക്കണം. കുടുംബത്തിലെ ഒരു അംഗം മാത്രമേ ക്വാറന്റീനിൽ കഴിയുന്ന വ്യക്തിയെ പരിചരിക്കാൻ പാടുള്ളു. ആരോഗ്യ പ്രവർത്തകരുടെ ഫോണുകൾക്ക് കൃത്യമായി മറുപടിയും നൽകണം. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമായാൽ അക്കാര്യം അധികൃതരെ അറിയിക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല