സ്വന്തം ലേഖകൻ: ചൊവ്വാ പേടക വിക്ഷേപണത്തിനു 3 ദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങളിൽ ഏറ്റവും സുപ്രധാനമായ അന്തിമഘട്ടത്തിലേക്കു കടന്നു. യുഎഇ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പേടകത്തിന്റെയും റോക്കറ്റിന്റെയും ഓരോ ഘടകവും പരിശോധിച്ചു.. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് 15നു പുലർച്ചെ 12.51നാണ് വിക്ഷേപണം.
ഇന്ധന ചോർച്ചയില്ലെന്നും വാർത്താവിനിമയ, ഉപഗ്രഹ നിയന്ത്രണ സംവിധാനങ്ങൾ കുറ്റമറ്റതാണെന്നും ഉറപ്പാക്കാനുള്ള പരിശോധനകൾ കഴിഞ്ഞദിവസം പൂർത്തിയാക്കി. മേഖലയ്ക്കാകെ അഭിമാനമേകുന്ന ചരിത്രക്കുതിപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അറബ് രാജ്യങ്ങൾ. ചൊവ്വാ ദൗത്യത്തിനു പിന്നാലെ 8 ഉപഗ്രഹങ്ങൾ കൂടി യുഎഇ വിക്ഷേപിക്കുന്നുണ്ട്. 2,200 കോടി ദിർഹത്തിന്റെ പദ്ധതികളാണു ബഹിരാകാശ മേഖലയിൽ പുരോഗമിക്കുന്നത്.
വായുമണ്ഡലം, ഉപഗ്രഹ നിർമാണം, ചൊവ്വാ പഠനം, കാലാവസ്ഥാ നിരീക്ഷണം എന്നിവ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളിൽ രാജ്യം ഏറെ മുന്നിലാണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ, താരാമണ്ഡലങ്ങൾ എന്നിവയെക്കുറിച്ചു അറിയാനും ഭൗമനിരീക്ഷണം കൂടുതൽ സൂക്ഷ്മമാക്കാനും രാജ്യാന്തര നിലവാരമുള്ള സാറ്റലൈറ്റ് ലബോറട്ടറിയും യുഎഇയ്ക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല