സ്വന്തം ലേഖകൻ: ഇന്ത്യയില്‍ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ടിക്ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളുടെ ഇന്ത്യയിലെ നിരോധനത്തില്‍ പ്രതികരണവുമായി ചൈന രംഗത്തെത്തി. ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്നും സാഹചര്യം പരിശോദിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ചൈനീസ് ബിസിനസുകള്‍ പിന്തുണയ്ക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്ക് ഉണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ടിക് ടോക് പ്ലേസ്റ്റോറില്‍ നിന്നും ആപ്പിളിന്റെ ആപ്‌സ്റ്റോര്‍ എന്നിവയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു. ഇതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ടിക് ടോക് ഇന്ത്യ.
ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് കീഴിലുള്ള വിവരാവകാശ സംരക്ഷണത്തിന് അനുസൃതമായാണ് ഇന്ത്യയില്‍ ടിക് ടോക് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയില്‍ ഇതുപയോഗിക്കുന്നവരുടെ ഒരു വിവരവും ചൈനീസ് സര്‍ക്കാരിന് കൈമാറുന്നില്ലെന്നും ടിക് ടോക് ഇന്ത്യ പറഞ്ഞു.
‘ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് കീഴിലുള്ള വിവര സുരക്ഷാ നിയമപ്രകാരമാണ് ടിക് ടോക് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ഒരു വിദേശ സര്‍ക്കാരിനും ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല,’ ടിക് ടോക് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക് ടോക് അറിയിച്ചു.
അതേസമയം നിരോധനത്തെ മറികടക്കാന്‍ പുതിയ വഴികള്‍ തേടുകയാണ് ടിക് ടോക്. ഇന്ത്യയിലെ ടിക് ടോക് പ്രവര്‍ത്തനം അയര്‍ലണ്ട്, യു. കെ സര്‍വെറുകളിലേക്ക് മാറ്റി.
മാത്രമല്ല, ടിക് ടോകിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കുകയും ചെയ്തു. അതായത് നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കം. എന്നാല്‍ പുതുതായി പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. ടിക് ടോകില്‍ പുതിയ വീഡിയോകള്‍ കാണുന്നതിനും തടസ്സമുണ്ടാകില്ല. എന്നാല്‍ വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ പുതിയ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അംഗീകരിക്കണം.
ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൈന ആരോപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യ മര്യാദകൾ പാലിക്കണം. 59 ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിരവധി പേരുടെ തൊഴിലിനെ ബാധിക്കും. ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധത്തെ ഇത് ബാധിക്കുമെന്നും ചൈനീസ് എംബസി വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയിട്ടില്ലെന്ന് ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് അറിയിച്ചു. ഇന്ത്യൻ നിയമങ്ങൾക്കനുസരിച്ചാണ് ഇവിടെ പ്രവർത്തിച്ചതെന്നും ടിക് ടോക് അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല